സ്വാശ്രയം വീണ്ടും കോടതി കയറുന്നു; നിലവിലെ നിരക്ക് വർധന മതിയാകില്ലെന്ന് സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷന്‍
Jaihind TV News Report
Jaihind TV Web Desk
July 07, 2019
1 min read
•
Updated: June 10, 2026
മെഡിക്കല്‍ പഠനത്തിന് നിലവിലെ ഫീസ് വര്‍ധന മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷന്‍ രംഗത്ത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതി ഇന്നലെയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം എല്ലാ കോളേജുകളിലും കൂടിയിട്ടുണ്ട്. എന്നാൽ ഈ ഫീസ് വർധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്‍റുകളുടെ നിലപാട്. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി.
19 കോളേജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാകും ഫീസ്. ഫീസ് വർധന വേണമെന്ന മാനേജ്‌മെന്‍റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം വീതം എല്ലാ കോളേജുകളിലും കൂട്ടിയിരിക്കുന്നത്. എന്നാൽ 85% സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്‍റ് അസോസിയേഷനുകളുടെ ആവശ്യം. 15% എൻ.ആർ.ഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ സെക്രട്ടറി അനിൽ വള്ളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബി.പി.എൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്‍റുകളുടെ വാഗ്ദാനം.
സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്‍റുകളുടെ എതിർപ്പ് അവഗണിച്ച് എം.ബി.ബി.എസ് പ്രവേശനം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിട്ടത്. ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർത്ഥികളിൽ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടൻ തന്നെ മെഡിക്കൽ മാനേജ്‌മെന്‍റുകൾ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ഫീസ് ഘടന റദ്ദാക്കിയത്.
പിന്നീട് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കടുത്ത നിലപാടിൽ നിന്ന് മാനേജ്‌മെന്‍റുകൾ പിറകോട്ട് പോയി. തൽക്കാലം പ്രവേശന നടപടികളുമായി സഹകരിക്കുമെന്നും ഫീസ് നിർണയ സമിതി ഫീസ് തീരുമാനിക്കുന്നത് വരെ കോടതിയെ സമീപിക്കില്ലെന്നും മാനേജ്‌മെന്‍റുകൾ വ്യക്തമാക്കിയിരുന്നു. ഫീസ് നിർണയ സമിതി ഇപ്പോൾ തീരുമാനിച്ച ഫീസ്, മാനേജ്‌മെന്‍റുകൾ ആവശ്യപ്പെട്ടതിലും അഞ്ച് ലക്ഷം രൂപയെങ്കിലും കുറവാണ്. പുതിയ ഫീസ് ഘടനയോട് മാനേജ്‌മെന്‍റുകൾ യോജിക്കാൻ സാധ്യത തീരെക്കുറവാണുതാനും. സംസ്ഥാന സർക്കാരുമായി കൂടുതൽ ചർച്ചകൾ നടന്നാലും മാനേജ്‌മെന്‍റുകൾ വഴങ്ങാൻ സാധ്യതയുമില്ല. എന്തായാലും സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം വീണ്ടും കോടതി കയറുമെന്നുറപ്പായി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10