കൂടത്തായിയ്ക്ക് പിന്നാലെ ദുരൂഹമരണം കുളത്തറയിലും..? ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു; കൊലപാതകം സ്വത്ത് തട്ടാനെന്ന് പരാതി
Jaihind TV News Report
Jaihind TV Web Desk
October 26, 2019
1 min read
•
Updated: June 10, 2026
കരമന കുളത്തറയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചെന്ന് പരാതി. 50 കോടിയുടെ സ്വത്ത് കാര്യസ്ഥൻ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. സംഭവം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
കരമന സ്വദേശി ഗോപിനാഥൻ നായരുടെയും കുടുംബാംഗങ്ങളുടെയും മരണത്തെക്കുറിച്ചാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് ബന്ധുവിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ കുടുംബത്തിന്‍റെ ബന്ധുവായ പ്രസന്നകുമാരിയും പൊതുപ്രവർത്തകനായ അനിൽകുമാറുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഡിജിപിയുടെ ഓഫീസിന് കൈമാറിയ ഈ പരാതി കേസെടുത്ത് അന്വേഷിക്കുന്നതിനായി തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറി. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്വത്ത് കൈമാറിയതിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കി.
നിലവിൽ ഗോപിനാഥൻ നായരുടെ മകന്‍ ജയപ്രകാശിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകന്‍ ജയമാധവന്‍റെയും മരണത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലാണ് കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ ഏഴ് പേർ മരിച്ചത്. ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. ഇവിടെ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. എന്നാല്‍ ബന്ധുക്കളാരും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അവിവാഹിതരായ ജയപ്രകാശും ജയമാധവനും ഉമാനഗരം എന്ന തറവാട്ടു വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അടുത്തടുത്ത വർഷങ്ങളിലാണ് ഇരുവരും മരിച്ചത്. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. 2017-ലായിരുന്നു ജയമാധവന്‍റെ മരണം. ഇതിന് മുമ്പായിരുന്നു ജയപ്രകാശിന്‍റെ മരണം.
ജയമാധവന്‍റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുൾപ്പടെ പേരിലാക്കി എന്നാണ് ആരോപണം. കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10