Logo
Fri, Jun 19, 2026 • 02:35 AM
LIVE TV
Watch

No business videos available

No Middle East videos available

കളി അയ്യപ്പനോട്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ഭക്തശാപം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 20, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കളി അയ്യപ്പനോട്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ഭക്തശാപം
സി.പി.എമ്മിന്റെ അണികള്‍ക്കോ നേതൃത്വത്തിനോ സ്വപ്നം കാണാന്‍ കഴിയാത്തത്ര കനത്ത തിരിച്ചടിയാണ് ഇടതുമുന്നണി ഭരിക്കുകയും മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഉണ്ടാകുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും, ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇത്ര വലിയ പണി സി.പി.എം. ഒരുകാലത്തും നേരിട്ടിട്ടില്ല. പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ഉയരുന്ന ഏത് കൊടികെട്ടിയ പ്രശ്‌നത്തെയും പിടിച്ചുകെട്ടാന്‍ സി.പി.എമ്മിനോളം സംഘടനാശേഷി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും കേരളത്തിലില്ല എന്നത് വസ്തുതയാണ്. എന്‍. വാസുവിന്റെ അറസ്റ്റ് വരെ സി.പി.എം. വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അറസ്റ്റുകള്‍ ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങും എന്നായിരുന്നു അന്നത്തെ നേതൃത്വത്തിന്റെ വിശ്വാസം. എന്നാല്‍ ഹൈക്കോടതി ഇടപെടല്‍ കടുപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലേക്ക് എത്തുകയായിരുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാതായി. വാസുവിന് പിന്നാലെ ഇപ്പോള്‍ പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ എ.കെ.ജി. സെന്ററിന്റെ 'കഴുക്കോല്‍' ഒരു പോലീസ് സംഘം ഊരിയെടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്ത് ന്യായീകരണം നിരത്തിയാലും എ. പത്മകുമാര്‍ അടിമുടി സി.പി.എം. നേതാവാണ്. 54 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതല്‍ അംഗം, കോന്നി മുന്‍ എം.എല്‍.എ., പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളുടെ സെക്രട്ടറി, ചെറുപ്രായത്തില്‍ തന്നെ പത്തനംതിട്ടയിലെ സി.പി.എം. മുഖം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. വി.എസ്.-പിണറായി വിഭാഗീയതയില്‍ പിണറായിക്കൊപ്പം ഉറച്ചുനിന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്. കോന്നിയിലും ആറന്മുളയിലും പരാജയപ്പെട്ട് ഒതുങ്ങിപ്പോയ പത്മകുമാറിനെ വീണ്ടും മുന്‍നിരയിലേക്ക് കൊണ്ടുവന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. മുഖ്യമന്ത്രിയായതിന് പിന്നാലെ പത്മകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കസേരയിലിരുത്തി. എന്നാല്‍ ഇതിന് വലിയ വില നല്‍കേണ്ട അവസ്ഥയിലാണ് സി.പി.എമ്മും പിണറായി വിജയനും ഇപ്പോഴെത്തി നില്‍ക്കുന്നത്. യുവതീപ്രവേശന വിഷയത്തില്‍ തന്നെ പിണറായിക്ക് എതിരെ നിലപാട് എടുത്ത് പത്മകുമാര്‍ പാര്‍ട്ടിയുടെ ഗുഡ്ബുക്കില്‍ നിന്ന് പുറത്തായിരുന്നു. ഇപ്പോള്‍ അയ്യപ്പന്റെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് മുഴുവന്‍ നേതൃത്വം നല്‍കി, വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എമ്മിന്റെ എല്ലാ സാധ്യതകളും അടച്ചുകളയുന്ന ഒരു അവതാരമായി പത്മകുമാര്‍ മാറുന്ന രാഷ്ട്രീയ ചിത്രമാണ് ഇപ്പോള്‍ തെളിയുന്നത്. സി.പി.എമ്മിന്റെ വിദൂര ചിന്തകളില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ദേവസ്വം പോലെ തന്ത്രപ്രധാന സ്ഥാനത്ത് ഇരിക്കുന്നവരിലെല്ലാം പാര്‍ട്ടിക്ക് കൃത്യമായ പിടിപാടുണ്ട് എന്നായിരുന്നു പൊതുധാരണ. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ പിന്തുണയോടെ വന്ന രണ്ടുപേരുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ സംഘടനാ സംവിധാനവും പാളി. 'അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റുന്നവര്‍' എന്ന് ചാര്‍ത്തിക്കിട്ടിയ വിളി ഇനിയൊരിക്കലും മാറുകയില്ല. 'അയ്യപ്പനോട് കളിച്ചാല്‍ അനുഭവിക്കും' എന്ന ഭക്തരുടെ ശാപം വീണ്ടും എല്ലാവര്‍ക്കും എടുത്ത് പ്രയോഗിക്കാന്‍ എല്ലാ സാഹചര്യവും ഇതോടെ ഒരുങ്ങിക്കഴിഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10