വിവാദങ്ങളിൽ വിശദീകരണവുമായി ഗൃഹസന്ദർശനം: ഭരണം നിലനിർത്താൻ സിപിഎമ്മിന്റെ പുതിയ 'ക്യാപ്‌സ്യൂൾ'

കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണത്തിന് ശേഷം നേരിടേണ്ടി വന്ന കനത്ത തിരിച്ചടികളിൽ നിന്ന് കരകയറാൻ സി പി എം സംസ്ഥാന വ്യാപകമായി ഭവനസന്ദർശനത്തിന് തുടക്കമിട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നേരിട്ട പരാജയവും, ശക്തമായ ഭരണവിരുദ്ധ വികാരവും തിരിച്ചറിഞ്ഞാണ് പാർട്ടി ജനങ്ങളിലേക്ക് നേരിട്ടെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
വീടുകളിലെത്തുന്ന നേതാക്കളോടും പ്രവർത്തകരോടും കടുത്ത നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമാണ് പാർട്ടി നൽകിയിരിക്കുന്നത്. ജനങ്ങൾ ഉന്നയിക്കുന്ന പരാതികളിലോ വിമർശനങ്ങളിലോ പ്രകോപിതരാകാതെ ആത്മസംയമനം പാലിക്കണമെന്നും, ജനങ്ങളോട് തർക്കിക്കരുതെന്നും പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വീട്ടുജോലികളിൽ സഹായിച്ചും സമാധാനപരമായി സംസാരിച്ചും ജനങ്ങളുമായി വീണ്ടും അടുക്കാനാണ് പുതിയ 'ക്യാപ്‌സ്യൂൾ' നിർദ്ദേശങ്ങളിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള വിവാദവും സർക്കാരിനെതിരെയുള്ള മറ്റ് ആരോപണങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നിലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഒരിക്കലും കൈവിടില്ലെന്ന് കരുതിയ കോർപ്പറേഷനുകളിലും പഞ്ചായത്തുകളിലും കനത്ത പരാജയമാണ് ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നത്. പാർട്ടിക്കുള്ളിലെ കീഴ്ഘടകങ്ങളിൽ നിന്ന് തന്നെ സന്നിധാനത്തെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വലിയ പ്രതിഷേധമായി ഉയർന്നിട്ടുണ്ടെങ്കിലും, നേതൃത്വം ഇത് പരസ്യമായി സമ്മതിക്കാൻ തയ്യാറായിട്ടില്ല.
നേരത്തെ ശബരിമല യുവതീപ്രവേശന വിവാദത്തിന് പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. അന്നും സമാനമായ രീതിയിൽ നേതാക്കൾ ഗൃഹസന്ദർശനം നടത്തി തെറ്റുകൾ ഏറ്റുപറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തത് നേതാക്കളെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഭവനസന്ദർശനത്തിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുമെന്ന് പാർട്ടി ഔദ്യോഗികമായി പറയുമ്പോഴും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഈ നീക്കത്തിന് പിന്നിലെന്ന വിമർശനം ശക്തമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.