പുനർനിർമാണ ചുമതല കരിമ്പട്ടികയിലുള്ള കെ.പി.എം.ജിക്ക്; സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത

Jaihind Webdesk
Monday, September 3, 2018

കരിമ്പട്ടികയിൽ പെട്ട കെ.പി.എം.ജി എന്ന സ്ഥാപനത്തെ കേരളത്തിന്‍റെ പുനർനിർമാണ ചുമതല ഏൽപിക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം മാവുകയാണ്. നെതർലന്‍റ് കമ്പനിയായ കെ.പി.എം.ജി നടത്തിയ തട്ടിപ്പുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സർക്കാരിന്‍റെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

തകർന്നുപോയ കേരളത്തെ പുനർനിർമിക്കുന്ന കാഴ്ചകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയാണ് സർക്കാരിന്‍റെ നടപടി. അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ കെ.പി.എം.ജി എന്ന സ്ഥാപനം നടത്തിയ തട്ടിപ്പുകളെ കുറിച്ച് നിരന്തരമായി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. സൗത്ത് ആഫ്രിക്ക, ബ്രിട്ടൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥാപനം ഏർപ്പെട്ട ചില കരാറുകളിലെ തിരിമറി സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. സിംബാബ്‌വെയിലും സൗത്ത് ആഫ്രിക്കയിലും കെ.പി.എം.ജി നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയതിന്റെയും തട്ടിപ്പ് നടത്തിയതിന്റെയും തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പി.സി.എ.ഒ.ബിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ പാലിക്കേണ്ട വ്യവസ്ഥകൾ കെ.പി.എം.ജി ലംഘിച്ചെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് സൗത്ത് ആഫ്രിക്കയിലെ കമ്പനിയുടെ ബ്രാഞ്ച് ഒരു ലക്ഷം ഡോളർ പിഴ അടക്കേണ്ടതുണ്ട്. സിംബാബ്‌വെയിൽ കമ്പനിക്കുള്ള പിഴ ഒരു ലക്ഷത്തി നാല്പത്തി ഒന്നായിരം ഡോളറാണ്. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ സ്ഥാപനം നടത്തിയെന്നാണ് വിവരം. കരിലിയോൺ എന്ന സ്ഥാപനം തകരാൻ ഉണ്ടായ സാഹചര്യവും കെ.പി.എം.ജിയുടെ പങ്കും അന്വേഷിക്കാൻ ബ്രിട്ടൺ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ പരിസ്ഥിതിക്കും കാലാവസ്ഥക്കും അനുയോജ്യമായ വികസന പ്രവർത്തനങ്ങളാണ് പുതിയ കേരളം പടുത്തുയർത്താൻ നടത്തുകയെന്ന് സർക്കാർ വാദിക്കുമ്പോൾ ഇതുപോലൊരു സ്ഥാപനം അതിന് നേതൃത്വം വഹിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. കേരളത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കിട്ടുന്ന തുക ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരു സ്ഥാപനത്തെ ഏൽപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് ആശങ്കയിടയാക്കുന്നത്. മാത്രമല്ല കരിമ്പട്ടികയിൽപെട്ട കമ്പനിയാണെന്ന് അറിഞ്ഞിട്ടും തീരുമാനം പുനഃപരിശോധിക്കാതത്ത സർക്കാർ നടപടി ദുരൂഹമാണെന്നും വിലയിരുത്തപ്പെടുന്നു.