പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; വന്‍ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, December 9, 2023

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്‌ക്കെതിരെ നിയമനടപടികള്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം. പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന കണക്കിലെടുത്താണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ദേശീയപാതയില്‍ അറുപതു കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍പ്ലാസകളുണ്ടെങ്കില്‍ ഒന്ന് റദ്ദാക്കണമെന്നാണ് ചട്ടം. പാലിയേക്കരയിലും പന്നിയങ്കരയിലും ടോള്‍പ്ലാസകള്‍ ഉള്ളതിനാല്‍ ഒന്ന് റദ്ദാക്കണം. 1300 കോടി രൂപ പാലിയേക്കരയില്‍ നിന്ന് പിരിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇതു നിര്‍ത്താന്‍ സാധ്യത നിലനിന്നിരുന്നു. തൃശൂര്‍ എം.പി ടി.എന്‍.പ്രതാപന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാലിയേക്കര ടോള്‍ അടച്ചുപൂട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ടോള്‍പ്ലാസയ്‌ക്കെതിരെ നിരന്തരം നിയമപോരാട്ടം നടത്തുന്ന ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ആരോപിച്ചു.

മണ്ണുത്തി-അങ്കമാലി ദേശീയപാത നിര്‍മാണത്തിനായി 721 കോടിയായിരുന്നു ചെലവ്. ഇപ്പോള്‍തന്നെ ടോള്‍പിരിവ് 1300 കോടിയില്‍ എത്തി. എന്നിട്ടും പിരിവ് തുടരുന്നത് ചൂണ്ടിക്കാട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.