നിമിഷപ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ അനുമതി നല്‍കാതെ വിദേശകാര്യ മന്ത്രാലയം

Jaihind Webdesk
Friday, December 1, 2023


യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ അനുമതിയില്ല. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സനയിലെ എംബസി നിലവില്‍ ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ ബിസിനസ് പങ്കാളിയായിരുന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങള്‍ നിര്‍ജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ. തലാലിന്റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയില്‍ നേരത്തെ യുവതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു.