പറഞ്ഞ വാക്ക് പാലിച്ച് വിജയ് സർക്കാർ; തമിഴ്‌നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ പൂട്ടി
ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരത്തിലേറിയതിന് പിന്നാലെ ജനവാസ മേഖലകളിലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന പ്രഖ്യാപനം നടപ്പിലാക്കി വിജയ് സർക്കാർ. സംസ്ഥാന വ്യാപകമായി 717 ടാസ്‌മാക് (TASMAC) മദ്യവിൽപ്പനശാലകളാണ് സർക്കാർ ഉത്തരവിനെ തുടർന്ന് പൂട്ടിയത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകൾക്കെതിരെയാണ് ഈ കർശന നടപടി.
ആകെ പൂട്ടിയവയിൽ 610 ഔട്ട്‌ലെറ്റുകൾ കഴിഞ്ഞ ബുധനാഴ്ചയ്ക്ക് മുൻപ് തന്നെ അടച്ചുപൂട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന 107 എണ്ണം ഇന്നലെക്കൂടി പൂട്ടിയതായി തമിഴ്‌നാട് എക്സൈസ് മന്ത്രി കെ. വിഗ്നേഷ് ഔദ്യോഗികമായി അറിയിച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മദ്യഷാപ്പുകൾ പൂട്ടിയത് മധുരയിലാണ് (290 എണ്ണം). കോയമ്പത്തൂർ മേഖലയിൽ 179 ഔട്ട്‌ലെറ്റുകൾക്കും പൂട്ടുവീണു. ഈ നടപടിയോടെ തമിഴ്‌നാട്ടിൽ ഇനി അവശേഷിക്കുന്നത് 4,048 ടാസ്‌മാക് ഔട്ട്ലെറ്റുകൾ മാത്രമാണ്.
മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതോടെ ഇവിടെ ജോലി ചെയ്തിരുന്ന 3,474 ജീവനക്കാരുടെ തൊഴിലിനെ ബാധിക്കാത്ത രീതിയിലുള്ള പുനരധിവാസ നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനകം തന്നെ 2,331 ജീവനക്കാരെ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് സ്ഥലം മാറ്റി നിയമിച്ചു കഴിഞ്ഞു. ബാക്കിയുള്ള ജീവനക്കാരുടെ കാര്യത്തിലും ഉടൻ തന്നെ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.