താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ പൂരപ്പൊലിമ

ലക്ഷക്കണക്കിന് പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സാംസ്കാരിക നഗരിയിൽ ഇന്ന് തൃശൂർ പൂരം.കൊടുംചൂടിനെയും കത്തുന്ന വെയിലിനെയും വകവയ്ക്കാതെ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്. ശനിയാഴ്ച നടന്ന പൂരവിളംബരത്തിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറന്ന് പുറത്തെത്തിയതോടെ ആവേശക്കടലായി മാറിയ പൂരനഗരി, ഞായറാഴ്ച പുലർച്ചയോടെ കണിമംഗലം ശാസ്താവിന്റെ വരവോടെ പൂരലഹരിയിലായി. "തൃശൂർകാർക്ക് എന്ത് വെയിൽ, പൂരം ഞങ്ങളുടെ വികാരമല്ലേ" എന്ന പൂരപ്രേമികളുടെ പ്രതികരണം ജനലക്ഷങ്ങൾക്കിടയിലെ ആവേശത്തിന്റെ നേർസാക്ഷ്യമാണ്.
പേപ്പർ വിശറികളും കുടിവെള്ള ബോട്ടിലുകളുമായി വെയിലിനെ പ്രതിരോധിച്ചുകൊണ്ടാണ് ആരാധകർ വടക്കുന്നാഥന്റെ സന്നിധിയിലേക്ക് എത്തുന്നത്. ഏപ്രിൽ 26 ഞായറാഴ്ച പുലർച്ചെ കണിമംഗലം ശാസ്താവ് എത്തിയതിന് പിന്നാലെ മറ്റ് ഘടകപൂരങ്ങളും എഴുന്നള്ളിത്തുടങ്ങി. തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങളും എട്ട് ഘടകക്ഷേത്രങ്ങളും അണിനിരക്കുന്നതോടെ ഉച്ചയോടെ പൂരനഗരി ജനസമുദ്രമായി മാറും. മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിങ്ങനെ 36 മണിക്കൂർ നീളുന്ന വിസ്മയക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ആനപ്രേമികളും മേളപ്രേമികളും.
അതേസമയം, മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആചാരങ്ങൾ മുറപോലെ നടക്കുമെങ്കിലും ഇത്തവണ പൊലിമ കുറച്ചാണ് പൂരം ആഘോഷിക്കുന്നത്. വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാനും ചരിത്രത്തിലാദ്യമായി കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കാനും ഇരു ദേവസ്വങ്ങളും സംയുക്തമായി തീരുമാനിച്ചു. സുരക്ഷയ്ക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ മാറ്റങ്ങൾക്കിടയിലും പൂരനഗരിയിലെ ആവേശത്തിന് ഒട്ടും കുറവില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.