ജാനകിയമ്മയുടെ വേർപാട് ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടം; സംഗീതത്തെ ജീവിതവ്രതമാക്കിയ ഇതിഹാസമെന്ന് പിസി വിഷ്ണുനാഥ്, അനുസ്മരിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: വിഖ്യാത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തില്‍ കേരളത്തിലെ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
സംഗീതത്തെ ജീവിതവ്രതമാക്കിയ ഇതിഹാസം: മന്ത്രി പി.സി. വിഷ്ണുനാഥ്
തന്റെ അനുപമമായ ശബ്ദമാധുര്യത്തിലൂടെ കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ മധുമഴ പെയ്യിച്ച ഇതിഹാസമാണ് എസ്. ജാനകിയെന്ന് ടൂറിസം-സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എത്ര ഉയര്‍ന്ന സ്ഥായിയിലുള്ള ഗാനങ്ങളും അനായാസം ആലപിക്കാനുള്ള അസാമാന്യമായ കഴിവും, ആത്മാവിനെ സ്വരത്തില്‍ ഉള്‍ക്കൊള്ളാനുള്ള അപൂര്‍വമായ തന്മയത്വവുമാണ് അവരെ വ്യത്യസ്തയാക്കിയത്. ബാബുരാജിന്റെ ഈണത്തില്‍ പിറന്ന 'തളിരിട്ട കിനാക്കള്‍തന്‍', 'അഞ്ജന കണ്ണെഴുതി', 'സൂര്യകാന്തീ', കൂടാതെ 'നാഥാ നീ വരും കാലൊച്ച', 'തേനും വയമ്പും' തുടങ്ങിയ അനശ്വര ഗാനങ്ങളിലൂടെ ജാനകിയമ്മ എന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കുമെന്നും മന്ത്രി അനുസ്മരിച്ചു.
തലമുറകളുടെ സ്നേഹവും ആദരവും നേടിയെടുത്ത പ്രതിഭ : മന്ത്രി കെ.മുരളീധരൻ
പ്രിയഗായിക എസ്. ജാനകിയുടെ വിയോഗംഇന്ത്യൻ സംഗീതലോകത്തിന് തീരാ നഷ്ടമാണെന്ന് ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അനുശോചിച്ചു. അസാധാരണമായ സ്വരമാധുര്യവും അനന്യമായ ആലാപനശൈലിയും കൊണ്ട് നിരവധി ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾക്ക് ജീവൻ നൽകിയ അവർ, സംഗീതലോത്ത് മായാത്ത മുദ്ര പതിപ്പിച്ച മഹാപ്രതിഭയാണ്. മലയാളികളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനേകം അനശ്വര ഗാനങ്ങളിലൂടെ ജാനകി തലമുറകളുടെ സ്നേഹവും ആദരവും നേടിയെടുത്തു. അവരുടെ കുടുംബാംഗങ്ങളുടെയും സംഗീതലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്നിരുന്ന കലാകാരി: മന്ത്രി സണ്ണി ജോസഫ്
തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേര്‍ന്ന് നിന്നിരുന്ന കലാകാരിയായിരുന്ന ജാനകിയമ്മ ഭാഷാ അതിര്‍വരമ്പുകളെ സ്വരമാധുര്യം കൊണ്ട് ഭേദിച്ച അതുല്യപ്രതിഭയെന്ന് മന്ത്രി സണ്ണി ജോസഫ്. തലമുറകളെ വിസ്മയിപ്പിച്ച ഗായികയായിരുന്നു അവര്‍.ജാനകിയമ്മയുടെ വിയോഗത്തോടെ ഇതിഹാസ്യ തുല്യമായ സംഗീതസപര്യയ്ക്കാണ് വിരാമമായത്. ജാനകിയമ്മയുടെ വേര്‍പാട് ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതുല്യമായ നാദവിസ്മയം: മന്ത്രി ടി. സിദ്ധിഖ്
തെന്നിന്ത്യന്‍ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ അതുല്യമായ നാദവിസ്മയത്തിനാണ് ജാനകിയമ്മയുടെ വിയോഗത്തോടെ വിരാമമായതെന്ന് കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. നമ്മുടെ ഓരോ വികാരങ്ങളിലും, സന്തോഷത്തിലും സങ്കടത്തിലും ഏകാന്തതയിലുമെല്ലാം ഒരു അമ്മയുടെ വാത്സല്യത്തോടെ ആ സ്വരം എന്നും നമ്മോടൊപ്പമുണ്ടായിരുന്നു. ഭാഷകളുടെ അതിരുകള്‍ ഭേദിച്ച് സംഗീതത്തെ ജനങ്ങളുടെ ആത്മാവിനോട് ചേര്‍ത്തുവെച്ച അതുല്യ പ്രതിഭയായിരുന്നു അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുംതലമുറകള്‍ക്കും പ്രചോദനം: മന്ത്രി റോജി എം. ജോണ്‍
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂര്‍വ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ അനുശോചിച്ചു. ഭാഷകളുടെ അതിരുകള്‍ മറികടന്ന് പതിറ്റാണ്ടുകളോളം കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ഇടം നേടിയ അവരുടെ ശബ്ദം ഇന്ത്യന്‍ സംഗീതത്തിന്റെ അമൂല്യ സമ്പത്താണ്. ജാനകിയമ്മയുടെ ഗാനങ്ങള്‍ വരുംതലമുറകളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു കാലഘട്ടത്തിന് തിരശ്ശീല വീണു: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
നികത്താനോ മറക്കാനോ കഴിയാത്തത്ര നഷ്ടം: കെ.സി വേണുഗോപാല്‍ എംപി
ഏതുരാഗവും ഭാവവും ഭാഷയും വഴങ്ങുമായിരുന്ന അതുല്യ പ്രതിഭയായിരുന്നു ജാനകിയമ്മ. അസൂയാവഹമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമുള്ള ജാനകിയമ്മ മലയാളികളുടേത് കൂടിയായിരുന്നുവെന്നത് നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്നും കെസി വേണുഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തലമുറകളെ സ്വാധീനിച്ച പ്രതിഭയായിരുന്നു ജാനികയമ്മ. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് അനശ്വരമായ സംഭാവനകള്‍ നല്‍കിയാണ് ജാനകിയമ്മ വിടവാങ്ങിയത്. അവര്‍ പാടിയ ഗാനങ്ങള്‍ ഇനിയും തലമുറകള്‍ ഏറ്റുപാടും. ഓര്‍മ്മകള്‍ക്ക് മരണമില്ലാത്തടത്തോളം കാലം ജാനകിയമ്മ അവര്‍ തീര്‍ത്ത ശബ്ദമാധുര്യത്തിലൂടെ നമുക്കിടയില്‍ തുടര്‍ന്നും ജീവിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മറ്റൊരു നാട്ടില്‍ നിന്നെത്തി മലയാളി മനസ്സ് പൂര്‍ണ്ണമായും കീഴടക്കിയ മഹാഗായിക: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
വിടവാങ്ങുമ്പോള്‍ നീണ്ട ഒരു സുവര്‍ണ്ണ കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി അവര്‍ മാറി. കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകന്റെ ഭാവനയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടാണ് അവരുടെ പാട്ടുകള്‍ വളര്‍ന്നത്. സിനിമകള്‍ മറവിയിലേക്ക് മറഞ്ഞാലും 'നീലജലാശയത്തില്‍', 'നാഥാ നീ വരും', 'തേനും വയമ്പും' തുടങ്ങിയ അസംഖ്യം ഭാവഗാനങ്ങള്‍ മലയാളികളുടെ ചുണ്ടുകളില്‍ എന്നും വാടാതെ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.