ലോകകപ്പില്‍ ചരിത്ര സെമി; ആദ്യ നാല് റാങ്കുകാര്‍ നേര്‍ക്കുനേര്‍; മെസ്സിപ്പടയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സിന് എതിരാളി സ്പെയിൻ
ലോകമെമ്പടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഖത്തര്‍ ലോകകപ്പിന് ശേഷം വീണ്ടുമൊരു വിശ്വകിരീടം തേടിയുള്ള പോരാട്ടത്തില്‍ സെമിഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍നിര ശക്തികളായ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന എന്നിവരാണ് പ്രവചനാതീതമായ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവസാന നാലില്‍ ഇടംപിടിച്ചത്. ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാര്‍ തന്നെ സെമിഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന അപൂര്‍വതയ്ക്കും ഇത്തവണത്തെ ലോകകപ്പ് വേദിയാകുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 12:30 ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ മുന്‍ ലോകചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ശക്തരായ സ്‌പെയിനെ നേരിടും. യൂറോപ്യന്‍ ഫുട്‌ബോളിലെ ഈ വമ്പന്മാരുടെ പോരാട്ടം .അര്‍ലിംങ്ടണിലെ പ്രശസ്തമായ ഡാലസ് സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുന്നത്. കിരീടസാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കളി പ്രവചനാതീതമാകും.
രണ്ടാം സെമിഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന കരുത്തരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12.30-ന് അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയിലെത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇംഗ്ലണ്ടിന്റെ യുവനിര ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കുക എളുപ്പമാകില്ല. ഫിഫ റാങ്കിങ്ങില്‍ യഥാക്രമം ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്‍, ഇംഗ്ലണ്ട് എന്നീ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം റാങ്കിങ്ങിലെ ആദ്യ നാല് കരുത്തന്മാര്‍ അണിനിരക്കുന്ന സെമിഫൈനലുകള്‍ ഫുട്‌ബോള്‍ ലോകത്തിന് കണ്ണഞ്ചിപ്പിക്കുന്ന പോരാട്ട വീര്യമായിരിക്കും സമ്മാനിക്കുക. സെമിഫൈനലിലെ കടുത്ത പരീക്ഷണങ്ങള്‍ അതിജീവിച്ച് വിജയിക്കുന്നവര്‍ ഫൈനല്‍ പോരാട്ടത്തില്‍ വിശ്വകിരീടത്തിനായി പോരാടും. മെസ്സിയുടെ കിരീടധാരണമാണോ അതോ യൂറോപ്യന്‍ കരുത്തന്മാരുടെ അട്ടിമറിയാണോ കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.