ഇംഗ്ലണ്ട് ടെസ്റ്റിൽ വമ്പൻ മാറ്റം; സ്റ്റീഫൻ ഫ്ലെമിങ് പുതിയ പരിശീലകൻ
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ന്യൂസിലൻഡ് ഇതിഹാസ താരം സ്റ്റീഫൻ ഫ്ലെമിങിനെ നിയമിച്ചു. ബ്രണ്ടൻ മക്കെല്ലത്തിന് പകരമായാണ് ഫ്ലെമിങ് ഇംഗ്ലണ്ട് റെഡ് ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്ലവർ എന്നിവരുടെ പേരുകളും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിൽ ഫ്ലെമിങിന് നറുക്ക് വീഴുകയായിരുന്നു.
റെഡ് ബോൾ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ചുമതലയാണ് സ്റ്റീഫൻ ഫ്ലെമിങിന് നൽകിയിരിക്കുന്നത്. പരിശീലകനെ തിരഞ്ഞെടുക്കുന്ന ഇസിബി സെലക്ഷൻ പാനൽ ഏകകണ്ഠമായാണ് അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.
ന്യൂസിലൻഡ് ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാളായ ഫ്ലെമിങ് ദീർഘകാലം ദേശീയ ടീമിനെ നയിച്ച മികച്ച ക്യാപ്റ്റനാണ്. പിന്നീട് പരിശീലകനായും അദ്ദേഹം വലിയ നേട്ടങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനായി ദീർഘകാലം പ്രവർത്തിച്ച അനുഭവസമ്പത്തും ഫ്ലെമിങിനുണ്ട്.
മക്കെല്ലവും ബെൻ സ്റ്റോക്സും ചേർന്ന് രൂപപ്പെടുത്തിയ ആക്രമണാത്മക ടെസ്റ്റ് ശൈലി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ടീമിനെ കൂടുതൽ ശക്തമാക്കുകയാണ് ഫ്ലെമിങിന്റെ പ്രധാന ദൗത്യം.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നതിൽ ഏറെ ആവേശമുണ്ടെന്ന് സ്റ്റീഫൻ ഫ്ലെമിങ് പ്രതികരിച്ചു.
"ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അഭിമാനകരമായ പരിശീലക സ്ഥാനങ്ങളിലൊന്നാണ് ഇത്. ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ബ്രണ്ടൻ മക്കെല്ലവും ബെൻ സ്റ്റോക്സും ചേർന്ന് സൃഷ്ടിച്ച നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. വിജയമാണ് എപ്പോഴും പ്രധാന ലക്ഷ്യം. അതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ ടീമിന്റെ വളർച്ചയും ഉറപ്പാക്കണം," ഫ്ലെമിങ് പറഞ്ഞു.
ടീമിലുള്ളവരെയും ദേശീയ ടീമിലേക്ക് എത്താൻ കാത്തിരിക്കുന്ന യുവ പ്രതിഭകളെയും ലോകോത്തര താരങ്ങളാക്കി വളർത്തുക എന്നതും തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റീഫൻ ഫ്ലെമിങിന്റെ വരവോടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു തന്ത്രപരമായ കാലഘട്ടത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.