കേരളത്തിലെ വൻകിട പദ്ധതികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും കരുത്തേകാന്‍ വന്‍കിട നിക്ഷേപങ്ങളുമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്. എ.ഐ.ഐ.ബി സീനിയര്‍ ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ രാജേഷ് യാദവ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ മുഹമ്മദ് ഷാരിബ് ഖാന്‍, അസോസിയേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വന്‍ഷിക കാന്ത് എന്നിവരടങ്ങിയ ഉന്നതതല സംഘം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
കൊച്ചി മെട്രോ രണ്ടാം ഘട്ടം (പിങ്ക് ലൈന്‍), ഖരമാലിന്യ സംസ്‌കരണ പദ്ധതി, പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള 'റെസിലിയന്റ് കേരള' പ്രോഗ്രാം, അണക്കെട്ടുകളുടെ പുനരധിവാസ പദ്ധതി എന്നിവയില്‍ ബാങ്ക് നിലവില്‍ കേരളവുമായി സഹകരിക്കുന്നുണ്ട്. ഈ പങ്കാളിത്തം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണങ്ങള്‍ക്കും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള വികസനത്തിനും കേരളം നല്‍കുന്ന മുന്‍ഗണന ബാങ്കിന്റെ 2030 വരെയുള്ള വികസന നയപരിപാടികളുമായി ചേര്‍ന്നു പോകുന്നതാണെന്ന് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.
മത്സ്യബന്ധനം, തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം, മാരിടൈം ലോജിസ്റ്റിക്‌സ്, തീരദേശ വികസനം, ടൂറിസം തുടങ്ങിയവ കോര്‍ത്തിണക്കിയുള്ള 'മിഷന്‍ സമുദ്ര' പദ്ധതിയുമായി സഹകരിക്കാനുള്ള ബാങ്കിന്റെ പ്രത്യേക താല്‍പര്യം പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. സംയോജിത പ്രോഗ്രാം മാതൃകയിലൂടെ ബ്ലൂ ഇക്കോണമി രംഗത്ത് വന്‍ നിക്ഷേപങ്ങള്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കുട്ടനാട്-വേമ്പനാട് കായല്‍ മേഖലയുടെ സംരക്ഷണം, ജലസേചന സംവിധാനങ്ങള്‍ ആധുനികവത്കരിക്കല്‍, പ്രളയ പ്രതിരോധം, റോഡുകളുടെയും നഗരങ്ങളുടെയും വികസനം, പുനരുപയോഗ ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലും ബാങ്ക് നിക്ഷേപ സന്നദ്ധത അറിയിച്ചു.
എ.ഐ.ഐ.ബിയുടെ സഹകരണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, നാടിന്റെ വികസനത്തില്‍ ബാങ്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. പരിസ്ഥിതിക്കും നാടിനും കോട്ടം തട്ടാത്തതും ദീര്‍ഘകാലത്തേക്ക് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതുമായ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചും സംസ്ഥാന വികസന നയങ്ങള്‍ക്ക് അനുസരിച്ചും നാടിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന പുതിയ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി, മുന്‍ഗണന നല്‍കേണ്ട പ്രധാന പദ്ധതികളുടെയും നിക്ഷേപങ്ങളുടെയും അന്തിമ പട്ടിക തയാറാക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.