കണ്ണൂരിലെത്തിയത് ബുധനാഴ്ച, തങ്ങിയത് തളിപ്പറമ്പിൽ; അർജുൻ ആയങ്കിയുടെ സഹായികളെ തേടി പൊലീസ്
കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ചയാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. തളിപ്പറമ്പിലെ ഒരു ലോഡ്ജിൽ രണ്ട് ദിവസമാണ് അർജുൻ ആയങ്കി താമസിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിവരം.
അർജുൻ ആയങ്കിക്ക് സുഹൃത്ത് പ്രണവും ബന്ധു കുട്ടനും സഹായം നൽകിയതായും പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി. അർജുൻ ആയങ്കിയുടെ നീക്കങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി സമർപ്പിക്കാനാണ് നീക്കം. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് കൈമാറുക. റിപ്പോർട്ട് പരിശോധിച്ചശേഷം ജില്ലാ കളക്ടറായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഓപ്പറേഷൻ ഗ്രിപ്പ്; ഗുണ്ടകൾക്കെതിരായ നടപടി ശക്തം
സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഗ്രിപ്പ് തുടരുകയാണ്. ഗുണ്ടകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ഇവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗുണ്ടകൾക്കെതിരായ നടപടികളുടെ വിശദാംശങ്ങൾ ദിവസേന പുറത്തുവിടേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നീക്കങ്ങൾ രഹസ്യമായി നടത്തണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നൽകിയിരിക്കുന്ന നിർദേശം.
അർജുൻ ആയങ്കിക്കെതിരായ നടപടികളുടെ ഭാഗമായി ഇയാളുടെ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഒളിവിൽ കഴിയാൻ ലഭിച്ച സഹായം തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.