സാലറി ചലഞ്ചില്‍ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ പുതിയ തന്ത്രവുമായി സര്‍ക്കാര്‍

Jaihind Webdesk
Thursday, October 11, 2018

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ പിഎഫ് വായ്പ എടുത്തും സംഭാവന നൽകാമെന്ന് ധനവകുപ്പ്. ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. സാലറി ചലഞ്ചിൽ 40 ശതമാനം ജീവനക്കാരും പങ്കെടുക്കാതെ മാറിനിന്നതിനെ തുടർന്നാണ് പുതിയ നീക്കം.

നിലവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് വായ്പയെടുക്കാവുന്നത്. ഈ പരിമിതി മറികടക്കാനാണ് ജി.പി.എഫ് നിയമത്തിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ഉത്തരവിറക്കിയത്. നേരത്തേ ഇറക്കിയ ഉത്തരവിൽ സാലറി ചലഞ്ചിന്‍റെ ഗഡുക്കൾ കൊടുത്തുതീരുന്ന 10 മാസം വരെ പി.എഫ് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽനിന്ന് ഇളവ് അനു‍വദിച്ചിരുന്നു. എന്നാൽ പുതിയ ഉത്തരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നുവെന്ന കാരണം പറഞ്ഞ് വായ്പയെടുക്കാനുള്ള വകുപ്പുകൂടി ഉൾപ്പെടുത്തുന്നതാണ്. ഇതനുസരിച്ച് ജീവനക്കാർക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത താത്കാലിക വായ്പ എടുക്കാം. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സെപ്തംബർ 11ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്‍റെ ഉൾപിരിവായാണ് പുതിയ ഉത്തരവ്.

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താത്പര്യമില്ലാത്തവർ വിസമ്മതപത്രം കൊടുക്കണമെന്ന മുൻ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പുതിയ നടപടികളെക്കുറിച്ചും ആലോചന തുടങ്ങി. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇതിൽനിന്ന് വിട്ടുനിൽക്കുന്നവരെ സ്ഥലംമാറ്റുന്നതടക്കമുള്ള നടപടികൾക്കെതിരെ വീണ്ടും ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒഴിവാക്കാനും ആലോചിക്കുന്നുണ്ട്. ബി.ജെ.പി അനുകൂല സർവീസ് സംഘടനയായ എൻ.ജി.ഒ സംഘാണ് സാലറി ചലഞ്ചിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയത്. ഇതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും പരാതിയുണ്ട്. ഇതിന്‍റെകൂടി തീരുമാനം ഉണ്ടായതിനുശേഷമായിരിക്കും പുതിയ ഉത്തരവ്.

https://youtu.be/dfcMvQtaKQo