
തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണ് മുറി തുറന്നതെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം വിശ്വസനീയമല്ല. തിരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മുറി ഇത്തരത്തിൽ തുറക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
പൂർണ്ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള മേഖലയിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ വ്യവസ്ഥയിൽ ഉണ്ടായ ഈ വീഴ്ചയ്ക്ക് നേതൃത്വം നൽകിയ റിട്ടേണിംഗ് ഓഫീസറെ അടിയന്തരമായി ചുമതലയിൽ നിന്ന് നീക്കണം. എൽഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് വോട്ടെടുപ്പിൽ കൃത്രിമം നടത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അട്ടിമറി സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ ദിവസം വരെ സംസ്ഥാനത്തെ എല്ലാ സ്ട്രോങ്ങ് റൂമുകൾക്കും മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ കാവൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി സ്ഥലത്തെത്തുന്നതിന് മുൻപേ ധൃതിപ്പെട്ട് മുറി തുറന്ന നടപടി ദുരൂഹമാണ്. ശക്തമായ മത്സരം നടന്ന പേരാമ്പ്രയിൽ വോട്ടെടുപ്പ് ദിവസം മുതൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കള്ളവോട്ടിനും വ്യാജരേഖ ചമയ്ക്കാനും ശ്രമം നടന്നിരുന്നു. കുറ്റ്യാടിയിലും കല്യാശേരിയിലും ഉൾപ്പെടെ സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. വ്യക്തമായ കാരണമില്ലാതെ സ്ട്രോങ്ങ് റൂം തുറന്നതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്തണമെന്നും കെ.സി. വേണുഗോപാൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.