
ഇസ്ലാമാബാദ് / ടെഹ്റാന്‍: വെടിനിര്‍ത്തല്‍ ധാരണയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള രണ്ടാംവട്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ ചരക്കുകപ്പല്‍ യുഎസ് സേന പിടിച്ചെടുത്തതാണ് നയതന്ത്ര ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ നടപടിയെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ച ഇറാന്‍, തങ്ങളുടെ കപ്പലുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന കര്‍ശന നിലപാടിലാണ്. ‘ഇറാന്റെ കീഴടങ്ങല്‍ ആരും പ്രതീക്ഷിക്കേണ്ട’ എന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചാണ് യുഎസ് സേന കപ്പല്‍ പിടിച്ചെടുത്തതെങ്കിലും, വെടിനിര്‍ത്തല്‍ കരാറിനിടെയുണ്ടായ ഈ നീക്കം വിശ്വാസവഞ്ചനയാണെന്ന് ഇറാന്‍ ആരോപിക്കുന്നു.
മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ അതിവേഗത്തിലുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹോര്‍മുസിലെ നാവിക ഉപരോധം സമാധാന ശ്രമങ്ങള്‍ക്ക് വലിയ പ്രതിബന്ധമാണെന്ന് പാകിസ്ഥാന്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം പാക് പ്രധാനമന്ത്രിയും ഇറാന്‍ പ്രസിഡന്റും തമ്മിലും വിഷയത്തില്‍ ആശയവിനിമയം നടത്തി.
അതേസമയം, കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സേന സജ്ജമായിരുന്നുവെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പലില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നതിനാലാണ് ഉടനടി ആക്രമണം നടത്താതിരുന്നതെന്നും സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ സമയം അവസാനിക്കാനിരിക്കെ, ഉപരോധം നീക്കിയില്ലെങ്കില്‍ പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.