മലപ്പുറത്ത് ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി; ഇൻസ്‌പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ

Jaihind Webdesk
Friday, May 31, 2024

 

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ്ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. ഉത്തര മേഖല ഐജി കെ. സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. സിഐ ഇപ്പോഴും ഒളിവിലാണ്.

ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ്ഐയും – ഇന്‍സ്പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എസ്ഐ ഇന്നലെ അറസ്റ്റിലായിരുന്നു. സിഐ സുനിൽദാസ് ഒളിവിലാണ്.

ഇടനിലക്കാരൻ നാല് ലക്ഷം രൂപയാണ് ക്വാറി ഉടമയിൽ നിന്നും തട്ടിയത്. തുടര്‍ന്ന് എസ്ഐ ബിന്ദുലാലിനേയും ഇടനിലക്കാരന്‍ അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസുകാർ പണം തട്ടിയത്.