ഏവരെയും വെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളം വഴി വിദഗ്ധമായി സ്വർണ്ണം കടത്തി; മലപ്പുറത്ത് വെച്ച് പോലീസിന്‍റെ വലയിലായി നാലംഗ സംഘം

Jaihind Webdesk
Wednesday, February 1, 2023

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വർണ്ണം മലപ്പുറം പോലീസ് പിടികൂടി. ദോഹയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെയും വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണ്ണമാണ് മലപ്പുറം പോലീസ് അരീക്കോട് വെച്ച് പിടിച്ചെടുത്തത്.

സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണ്ണം സ്വീകരിച്ച് കൊണ്ടുവന്ന മറ്റ് മൂന്ന് പേരെയും സഞ്ചരിച്ച കാറും കാരിയറിന് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ്, സ്വര്‍ണ്ണം കൈപ്പറ്റിയ കോഴിക്കോട് താമരശേരി സ്വദേശികളായ മിദ്‌ലജ്‌, നിഷാദ്, ഫാസില്‍ എന്നിവരാണ് 1063 ഗ്രാം സ്വര്‍ണ്ണം സഹിതം അരീക്കോട് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്റഫ് കടത്തിയത്. കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി അഷ്റഫിനേയും കുടുംബത്തേയും കാറില്‍ കൊടുവള്ളിയിലേക്ക് പോകും വഴിയാണ് ഇവര്‍ പോലീസിന്‍റെ പിടിയിലായത്.

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 63 ലക്ഷം രൂപ വില വരും. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അരീക്കോട് വെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അഷ്റഫും കാറിലുള്ളവരും തങ്ങളുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചു. തുടര്‍ന്ന് ഇയാളുടെ ലഗേജ് ബോക്സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. കാര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് അതി വിദഗ്ധമായി ഒളിപ്പിച്ച രീതിയില്‍ 4 കാപ്സ്യൂളുകള്‍ കണ്ടെത്തിയത്. അഷ്റഫിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും കള്ളക്കടത്ത് സംഘം ചുവടുമാറ്റിയതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.