കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Jaihind Webdesk
Tuesday, December 19, 2023

 

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇഡി ക്ക് മുമ്പിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇത് മൂന്നാം തവണയാണ് വർഗീസ് ഇഡിക്ക് മുമ്പിൽ ഹാജരാകുന്നത്. ഈ മാസം അഞ്ചിന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. ബാങ്കിലെ സിപിഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി കണ്ടെത്തിയത്.

നേരത്തെ രണ്ട് തവണയായി മണിക്കൂറുകളോളം എം.എം വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാവകാശം തേടുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ നവകേരള സദസ് നടക്കുന്ന സാഹചര്യത്തിലായിരുന്നു നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെത്തുമ്പോള്‍ ജില്ലാ സെക്രട്ടറി ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സാവകകാശം തേടിയത്. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയയ്ക്കുകയായിരുന്നു.

കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ടാണ് വര്‍ഗീസിനെ രണ്ട് തവണ ഇഡി ചോദ്യം ചെയ്തത്. പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. അനധികൃത വായ്പകൾ നേടിയവരിൽ നിന്ന് വൻ തുകകൾ പാർട്ടി ഫണ്ടുകളായി കൈപ്പറ്റിയോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. സിപിഎം അക്കൗണ്ടുകളിലൂടെ 50 ലക്ഷത്തിൽ കുറയാത്ത ഇടപാടുകൾ നടത്തിയതായും കണ്ടെത്തലുണ്ട്.

പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചു. എന്നാല്‍ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങള്‍ കൈമാറാൻ സിപിഎം തയാറായില്ല. അക്കൗണ്ടിലെ പണത്തിന്‍റെ വിവരം കൈമാറാതെ എം.എം. വര്‍ഗീസ് ഒഴിഞ്ഞുമാറിയിരുന്നു.