എം.കെ കണ്ണന്‍ ഹാജരാക്കിയ രേഖകള്‍ അപൂര്‍ണം; ഇഡി വീണ്ടും നോട്ടീസ് നല്‍കും

Jaihind Webdesk
Thursday, October 5, 2023

 

കൊച്ചി: കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ കണ്ണന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. ഇപ്പോള്‍ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂര്‍ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം. സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാവിലെ കണ്ണന്റെ സഹായികള്‍ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങള്‍, സ്വര്‍ണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശ യാത്രകളും തൃശൂര്‍ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയില്‍ കണ്ണന്‍ നല്‍കിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാല്‍, കണ്ണന്‍ സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്നാണ് ഇഡി അറിയിക്കുന്നത്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയും സിപിഎം നേതാവുമായ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലെ ഇടപാടുകളിലും ഇഡി അന്വേഷണം തുടരുകയാണ്. പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡന്റ് ടി ആര്‍ രാജനും ഇഡി ഓഫീസില്‍ എത്തി.അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷത്തിന്റെ നിക്ഷേപം ബാങ്കില്‍ ഉണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഇത് ബാങ്ക് ഭരണസമിതി നിഷേധിച്ചിരുന്നു. സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിനെയും ഇഡി ചോദ്യം ചെയ്യുകയാണ്.