രാകേഷ് അസ്താന ഉള്‍പ്പെടെ 4സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് കാലാവധി വെട്ടിക്കുറച്ചു

Jaihind Webdesk
Thursday, January 17, 2019

ന്യൂഡല്‍ഹി: സിബിഐ തലപ്പത്ത് വീണ്ടും വിവാദ നീക്കം. മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെടെയുള്ള നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് കാലാവധി വെട്ടിക്കുറച്ചു. ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്

സി.ബി.ഐ. ഡയറക്ടറായ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരുടെ കാലാവധിയും കുറച്ചത്.രാകേഷ് അസ്താന, ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ, ഡി.ഐ.ജി. മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് ജെ. നായ്ക്ക്‌നവാരെ എന്നിവരുടെ സര്‍വ്വീസ് കാലാവധിയാണ് വെട്ടിക്കുറച്ചത്.

അലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത് വിവാദമായിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ യോഗമാണ് കഴിഞ്ഞ ദിവസം അലോക് വര്‍മയെ നീക്കാന്‍ തീരുമാനമെടുത്തത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ അദ്ദേഹത്തെ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചു. എന്നാല്‍ ചുമതല ഏറ്റെടുക്കാതെ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു. അസ്താനയും അലോക് വര്‍മയും തമ്മിലുള്ള പോരായിരുന്നു സിബിഐയെ വിവാദത്തിലാക്കിയത്.