ആ തള്ളും പൊളിഞ്ഞു: മോദിയുടെ ബംഗാളിലെ റാലിക്ക് അമേരിക്കയിലെ ഫോട്ടോ, പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

Jaihind Webdesk
Thursday, February 7, 2019

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് റാലികളും പൊതുസമ്മേളനങ്ങളുമായി സജീവമാണ്. മമതയുടെ ബംഗാളില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതുള്‍പ്പെടെയുള്ളവ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിനെ അതിജീവിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദി ബംഗാളില്‍ നടത്തിയ റാലിയുടെ സോഷ്യല്‍ മീഡിയ പ്രചാരണമാണ് ബി.ജെ.പിക്ക് തന്നെ പണിയായിരിക്കുന്നത്. മമതാ ബാനര്‍ജിയുടെ പ്രതിരോധത്തെ മറികടന്ന് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്ന് തെളിയിക്കാനും വാദിക്കാനുമായി പാര്‍ട്ടി അണികള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

ദേശീയ വെബ്‌സൈറ്റുകളും ടെക് വിദഗ്ധരും നടത്തിയ അന്വേഷണത്തില്‍ ബംഗാളിലെ ബിജെപി റാലി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം അമേരിക്കയില്‍ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് കണ്ടെത്തി. മോദി ബംഗാളിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനാവലി എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രം ലക്ഷങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫെബ്രുവരി രണ്ടിനാണ് ബംഗാളിലെ പര്‍ഗനാസ് ജില്ലയില്‍ പ്രധാനമന്ത്രി റാലി നടത്തിയത്. ഇതേ ചിത്രം ഉപയോഗിച്ച് മുന്‍നിര ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത വരെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മറ്റു ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രത്തിന് ഏറെ പഴക്കമുണ്ടെന്നും ഇന്ത്യയിലെ ചിത്രമല്ലെന്നും കണ്ടെത്തിയത്.

ഗോധി വിജയ് എന്ന പാര്‍ട്ടി വക്താവിന്റെ ട്വിറ്ററിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് വരെയാണ് ട്വീറ്റ് ചെയ്തത്. പിന്നീട് ഈ ചിത്രമാണ് പാര്‍ട്ടി അണികള്‍ വൈറലാക്കിയത്. അദ്ദേഹം പോസ്റ്റു ചെയ്ത ആദ്യ ചിത്രം പുറത്തുവന്നിട്ടുള്ളത് 2015 ഫെബ്രുവരി അഞ്ചിനാണ്. അദ്ദേഹം രണ്ടാമതായി പോസ്റ്റുചെയ്ത ചിത്രം 2013 നവംബര്‍ 17ലെ ചിത്രമാണ്. മൂന്നാം ചിത്രം മോദിയുടെ വെബ്‌സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കൊന്നും മോദി റാലിയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കാന്‍ ടെക് വിദഗ്ധര്‍ക്ക് ഏറെ സമയം വേണ്ടിവന്നില്ല. ഗൂഗിള്‍ റിവേഴ്‌സ് സെര്‍ച്ചില്‍ ഇതെല്ലാം പെട്ടെന്ന് കണ്ടെത്താനായി.