ബംഗാള്‍ ഇന്ന് വിധിയെഴുതും; ഒന്നാം ഘട്ടത്തില്‍ 152 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

Jaihind News Bureau
Thursday, April 23, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. വടക്കന്‍ ബംഗാളിലെയും തെക്കന്‍ ബംഗാളിലെയും എട്ടു വീതം ജില്ലകളിലായി 3.6 കോടി വോട്ടര്‍മാരാണ് 1,478 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 2,407 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയാണ് ആദ്യഘട്ടത്തില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 100% വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൂത്ത് പിടുത്തം, അമിതമായ തിരക്ക് എന്നിവ നിരീക്ഷിക്കാന്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ സഹായവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടുന്നുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഉടനടി റീപോളിംഗ് നടത്തുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ വ്യക്തമാക്കി.

നന്ദിഗ്രാം, ബഹറംപുര്‍, സിലിഗുരി തുടങ്ങിയ പ്രമുഖ മണ്ഡലങ്ങള്‍ ഈ ഘട്ടത്തിലാണ് വിധിയെഴുതുന്നത്. ബിജെപി നേതാക്കളായ സുവേന്ദു അധികാരി (നന്ദിഗ്രാം), ദിലീപ് ഘോഷ് (ഖരഗ്പുര്‍ സദര്‍), അഗ്‌നിമിത്ര പോള്‍ (അസന്‍സോള്‍ ദക്ഷിണ്‍) എന്നിവരും തൃണമൂല്‍ മന്ത്രിമാരായ ഉദയന്‍ ഗുഹ, ചന്ദ്രനാഥ് സിന്‍ഹ എന്നിവരും ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബഹറംപുരില്‍ നിന്നും മത്സരിക്കുന്നു.

വോട്ടെടുപ്പിന് തൊട്ടുമുമ്പായി സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുകയാണ്. സിആര്‍പിഎഫ് വാഹനങ്ങള്‍ വിന്യസിച്ചതിനെ മുഖ്യമന്ത്രി മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുന്നുവെന്നും നിയമവിരുദ്ധമായി തൃണമൂല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ‘സിന്‍ഡിക്കേറ്റ് രാജ്’ നടത്തുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി.

സംസ്ഥാനത്തെ 8,000 ബൂത്തുകളെ ‘അതീവ സംവേദക’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 29-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. മെയ് 4-ന് ഫലം പുറത്തുവരും.