
ടെഹ്‌റാന്‍: ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ അതിശക്തമായ ബോംബാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍ സായുധസേന. പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കയുമായി സഹകരിക്കുന്ന എല്ലാ എണ്ണക്കമ്പനികളെയും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായി പ്രഖ്യാപിക്കുമെന്നാണ് ഇറാന്റെ താക്കീത്. ഇതോടെ മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളും വിതരണ ശൃംഖലകളും കടുത്ത സുരക്ഷാ ഭീഷണിയിലായി.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന ഖാര്‍ഗ് ദ്വീപില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബാക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ദ്വീപിലെ സൈനിക പ്രതിരോധ സംവിധാനങ്ങള്‍, എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ ടവര്‍, ഹെലികോപ്റ്റര്‍ ഹാങ്ങറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ത്തു എന്നാണ് യുഎസ് പറയുന്നത്. ദ്വീപില്‍ 15ലധികം ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചു. എന്നാല്‍, സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നപ്പോഴും എണ്ണയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ ‘ഫാര്‍സ്’ അവകാശപ്പെട്ടു.
തങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പശ്ചിമേഷ്യയിലെ എണ്ണ വിപണിയില്‍ തിരിച്ചടി നല്‍കാനാണ് ഇറാന്റെ നീക്കം. മേഖലയിലെ യുഎസ് അനുകൂല രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ക്കും റിഫൈനറികള്‍ക്കും നേരെ ഡ്രോണ്‍മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. ലോകത്തെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന സൂചനയും ഇറാന്‍ നല്‍കുന്നുണ്ട്. അമേരിക്കയെ സഹായിക്കുന്ന അറബ് രാജ്യങ്ങളും ഇറാന്റെ നിരീക്ഷണ പരിധിയിലാണെന്നത് സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.
ഇറാന്റെ സൈനിക പ്രതിരോധം ഖാര്‍ഗ് ദ്വീപില്‍ തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും, പശ്ചിമേഷ്യയെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു വന്‍ യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇറാന്റെ മുന്നറിയിപ്പ് നിലവില്‍ ആഗോള എണ്ണ വിപണിയില്‍ വന്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.