
ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ തീരുമാനം. വിഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുന്നതടക്കം എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു.യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഇറാന്റെ ആക്രമണം മൂലം തങ്ങളുടെ രാജ്യങ്ങളിലുണ്ടായ വൻ നാശനഷ്ടങ്ങൾ ഇവർ വിലയിരുത്തി.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.ഇറാൻ ഈ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ജിസിസി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ അസ്ഥിരത കേവലം പ്രാദേശിക പ്രശ്നമല്ലെന്നും അത് ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും ജിസിസി രാജ്യങ്ങൾ പ്രസ്താവനയിൽ പറയുന്നു.