
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ നാലാം ട്വന്റി20 മത്സരത്തിൽ ശ്രീലങ്കയെ 30 റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യ ഉയർത്തിയ 222 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലങ്കൻ നായിക ചമരി അട്ടപ്പട്ടു അർധസെഞ്ചുറിയുമായി പൊരുതിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയെ മറികടക്കാനായില്ല. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4-0 എന്ന നിലയിൽ ആധിപത്യം ഉറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന ഹിമാലയൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷെഫാലി വർമയും ചേർന്ന് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 162 റൺസ്, വനിതാ ട്വന്റി20യിൽ ഏതൊരു വിക്കറ്റിലും ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടായി മാറി. സ്മൃതി 48 പന്തിൽ 80 റൺസും ഷെഫാലി 46 പന്തിൽ 79 റൺസുമെടുത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.
ഈ ഇന്നിങ്സിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമെന്ന ചരിത്രനേട്ടവും സ്മൃതി മന്ദാന സ്വന്തമാക്കി. വെറും 280 ഇന്നിങ്സുകളിൽ നിന്നാണ് സ്മൃതി ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതിഹാസ താരം മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സ്മൃതി. ആദ്യ പന്തിൽ തന്നെ ഫോറടിച്ചുകൊണ്ട് തുടങ്ങിയ സ്മൃതി മന്ദാന, തുടക്കം മുതൽ ആക്രമണാത്മക ബാറ്റിംഗാണ് പുറത്തെടുത്തത്.
മത്സരത്തിന്റെ അവസാന ഓവറുകളിൽ റിച്ച ഘോഷ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ഇന്ത്യൻ സ്കോർ 220 കടത്തിയത്. വെറും 16 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും നാല് ഫോറുകളും ഉൾപ്പെടെ റിച്ച 40 റൺസ് അടിച്ചുകൂട്ടി. ഷെഫാലി വർമ ഈ പരമ്പരയിൽ നേടുന്ന തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത്. പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ട് ഇന്ത്യ അവസാന മത്സരത്തിൽ മറ്റന്നാൾ വീണ്ടും കാര്യവട്ടത്ത് ഇറങ്ങും.