AP ANILKUMAR MLA| അനന്തുവിന്‍റെ മരണത്തിലേക്ക് നയിച്ചത് സര്‍ക്കാരിന്‍റെ അനാസ്ഥ: എ.പി അനില്‍കുമാര്‍ എം.എല്‍.എ

Jaihind News Bureau
Sunday, June 8, 2025

വഴിക്കടവ് വെള്ളക്കട്ടയിലെ അനന്തുവിന്റെ മരണത്തിനിടയാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ. വനംവകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും കെടുകാര്യസ്ഥതയാണ് ദുരന്തം ക്ഷണിച്ച് വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരില്‍ യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പന്നിശല്യം കാരണം മലയോര മേഖലയില്‍ ഒരു കൃഷിയും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. പന്നികളെയും വന്യമൃഗങ്ങളെയും തടയുന്നതില്‍ വനംവകുപ്പ് പൂര്‍ണപരാജയമാണ്. ഒരു വശത്ത് വന്യമൃഗങ്ങള്‍ മനുഷ്യരെ കൊല്ലുമ്പോള്‍ ഒരു പ്രതിരോധ സംവിധാനവും ഒരുക്കാതെ സര്‍ക്കാര്‍ മൂകസാക്ഷിയാവുകയാണ്.
പന്നിക്കെണിയില്‍ ഷോക്കേറ്റ് മരണപ്പെടുന്ന മൂന്നാമത്തെ സംഭവമാണ് വഴിക്കടവിലേത്. അഞ്ചു മാസം മുമ്പ് വഴിക്കടവിലെ പുത്തന്‍വീട്ടില്‍ രാമകൃഷ്ണന്‍ എന്ന തെങ്ങകയറ്റ തൊഴിലാളിമരണപ്പെട്ടിരുന്നു. സമാന ദുരന്തം ഇക്കഴിഞ്ഞ 26ന് നിലമ്പൂര്‍ നഗരസഭയിലെ വല്ലപ്പുഴയിലെ മനോളന്‍ അബ്ദുല്‍ റഷീദും പന്നിയെ പിടിക്കാന്‍ സ്ഥാപിച്ച കെണിയില്‍ നിന്നും ഷോക്കേറ്റു മരിച്ചു. അനധികൃതമായി വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതി എടുത്ത് പന്നിക്കെണി സ്ഥാപിക്കുന്നത് അറിഞ്ഞിട്ടും കെ.എസ്.ഇ.ബി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

വഴിക്കടവിലെ അനന്തുവിന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈനിനെ സംബന്ധിച്ച് ഒരാഴ്ച മുമ്പ് കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന പരിക്കേറ്റ ഷാനുവിന്റെ മാതാവിന്റെ വെളിപ്പെടുത്തല്‍ മരണത്തിലെ സര്‍ക്കാരിന്റെ ഉത്തരവാദിത്വം തെളിയിക്കുന്നതാണ്. വന്യമൃഗ ആക്രമണങ്ങളെ സര്‍ക്കാര്‍ നിസംഗമായാണ് കാണുന്നത്. ഇത് സംബന്ധിച്ച് നിയമസഭയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് വനം മന്ത്രി നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു. കരുളായയിലെ മണിയും മൂത്തേടത്തെ സരോജിനിയുമൊക്കെ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഈ അടുത്താണ്. പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളായ ആനമതിലിനോ, കിടങ്ങുകള്‍ കുഴിക്കാനോ ഫെന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ക്കോ ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി.