നന്തന്‍കോട് കൂട്ടക്കൊല: വിധി 12ലേക്ക് മാറ്റി; മാറ്റുന്നത് രണ്ടാം തവണ

Jaihind News Bureau
Thursday, May 8, 2025

നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിധി പറയുന്നത് കോടതി മാറ്റി. 12-ാം തീയതിയിലേക്കാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റി വയ്ക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്.

നന്തന്‍കോട് സ്വദേശി കേദല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ പ്രതി. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തോടുള്ള കേദല്‍ ജിന്‍സന്‍ രാജയുടെ പകയെന്നാണ് കേസ്. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വര്‍ഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തില്‍ വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്.