ആശമാരുടെ രാപകല്‍ സമരയാത്ര കാസര്‍കോട് നിന്നും മെയ് 5-ന് തുടങ്ങും

Jaihind News Bureau
Monday, April 28, 2025

പട്ടിണിയില്ലാതെ ജീവിക്കാന്‍ ആവശ്യമായ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്നുവരുന്ന ആശമാരുടെ രാപകല്‍ അതിജീവന സമരം 78 ദിവസവും അനിശ്ചിതകാല നിരഹാരസമരം 40 ദിവസവും പിന്നിടുമ്പോഴും സര്‍ക്കാര്‍ തെല്ലും വഴങ്ങിയിട്ടില്ല. സംസ്ഥാനത്തെ ഒരു സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ ഈ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹം ഒന്നടങ്കം ആശാസമരത്തിന്റെ ന്യായയുക്തതയെ പിന്തുണച്ചിട്ടും സര്‍ക്കാര്‍ ഈ മിനിമം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ഒരു തൊഴിലാളി സമരം ചെറിയ അളവില്‍ പോലും വിജയിക്കുന്നത് തടയുക എന്ന മുതലാളിവര്‍ഗ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ ആശമാരുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ കാരണം. സര്‍ക്കാര്‍ സമരങ്ങളോട് പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും സമീപനം ജനാധിത്യപത്യ വ്യവസ്ഥക്ക് വെല്ലുവിളിയാണ്.

ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സമരത്തെ പിന്തുണക്കുന്ന പൗര സമൂഹത്തിന്റെ പ്രത്യേകിച്ചും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ, അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് സെക്രട്ടേറിയറ്റിന് മുമ്പിലെ രാപകല്‍ അതിജീവന സമരത്തോടൊപ്പം, ഈ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തില്‍ ആശമാരുടെ രാപകല്‍ സമര യാത്ര ആരംഭിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. 2025 മെയ് 5 മുതല്‍ കാസര്‍കോട് നിന്നും ആരംഭിച്ച് ജൂണ്‍ 17 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ഈ സമരയാത്ര സംസ്ഥാനത്തെ സ്ത്രീ തൊഴിലാളി മുന്നേറ്റങ്ങളില്‍ അഭൂതപൂര്‍വ്വമായ ഒന്നായിത്തീരും. സ്ത്രീ തൊഴിലാളി സമരത്തിന്റെ ഉജ്ജ്വല മാതൃകയായി മാറിയ ആശാ സമരത്തിന്റെ നേതാവ്, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീമതി എം എ ബിന്ദു ഈ സമര യാത്രയുടെ ക്യാപ്റ്റന്‍ ആയിരിക്കും. സര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മെയ്ദിന റാലിയോടനുബന്ധിച്ച് ഈ ഈ സമര യാത്രയുടെ ഫ്‌ലാഗ് ഓഫ് നടക്കുന്നതാണ്.

രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളില്‍ സെക്രട്ടറിയേറ്റിനു മുമ്പിലെ രാപകല്‍ സമരത്തിന് സമാനമായി തെരുവുകളില്‍ തന്നെ അന്തിയുറങ്ങും. മെയ് 5-ന് രാവിലെ 10 മണിക്ക് കാസറഗോഡ് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കും.

അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സ്ഥാപിച്ചെടുക്കാന്‍ ജനാധിപത്യവിരുദ്ധ സംസ്‌കാരം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ മുമ്പില്‍ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസ്സീമമായി സഹായിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഓരോ ജില്ലകളിലും ഞങ്ങളെ പിന്തുണയ്ക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍, മത-സമുദായിക വ്യക്തിത്വങ്ങള്‍, വിവിധതലത്തിലുള്ള ജനപ്രതിനിധികള്‍, തൊഴിലാളികള്‍, യുവാക്കള്‍ തുടങ്ങിയവരൊക്കെ മുന്‍കൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാന്‍ ജില്ലാതല സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. 14 ജില്ലകളിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 45 ദിവസങ്ങള്‍ യാത്ര ചെയ്തു സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ എത്തിച്ചേരുമ്പോള്‍ സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ സമരയാത്രയില്‍ അണിചേരും.