ഭൂപരിധി നിയമം മറികടക്കാനായി ഗുരുതര ക്രമക്കേടുകള്‍ നടത്തി; പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍

Jaihind Webdesk
Thursday, September 7, 2023

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അൻവർ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വറിന്‍റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് പാര്‍ട്ണര്‍ഷിപ് ഫേമിന് എതിരെയാണ് റിപ്പോര്‍ട്ട്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല.

പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള 19 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് ഓതറൈസഡ് ഓഫിസറുടെ റിപ്പോര്‍ട്ട്. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചുവെന്നും പിവിആര്‍ എന്‍റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ കെ വി. ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ കൈമാറി.

ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്. എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇന്ന് വരെ സമയം അനുവദിച്ചത്. പി.വി. അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. എന്നാൽ ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല.