ഗോസംരക്ഷണത്തിന്‍റെ പേരില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയണം : സുപ്രീംകോടതി

Jaihind News Bureau
Thursday, July 5, 2018

ഗോസംരക്ഷണത്തിന്‍റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം ആക്രമണങ്ങൾ സംഭവിക്കുന്നില്ലെന്നു സംസ്ഥാനങ്ങൾ തന്നെ ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി.

ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കു മാർഗനിർദേശം നൽകുന്നതിനുളള പദ്ധതി തയാറാക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകി. ഗോസംരക്ഷണത്തിന്‍റെ പേരിൽ നടക്കുന്ന ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും തടയുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലാ തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കാത്തതു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ തെഹസീൻ പൂനെവാല നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്. ഏതു രീതിയിലുള്ളതാണെങ്കിലും ആരുടെ പ്രേരണയിലുള്ളതാണെങ്കിലും ആൾക്കൂട്ടത്തിൻറെ ആക്രമണങ്ങൾ തുടരാൻ അനുവദിക്കാനാകില്ലെന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.

ആൾക്കൂട്ട കൊലപാതകമാണെങ്കിലും ഗോരക്ഷ ആക്രമണങ്ങളാണെങ്കിലും ഇരകളാകുന്നവരെ ഇര എന്നു മാത്രമേ പരിഗണിക്കാനാകൂയെന്നും അതിനു ജാതിയുടെയോ മതത്തിന്‍റെയോ പരിരക്ഷ കണക്കാക്കാനാകില്ലെന്നും ദീപക് മിശ്ര പറഞ്ഞു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, കേസ് വിധി പറയാനായി മാറ്റി.

https://www.youtube.com/watch?v=jejbY6wSGxA