അഭിഷേക് ശര്‍മയ്ക്ക് വെടിക്കെട്ട് സെഞ്ച്വറി; ഡല്‍ഹിയെ തകര്‍ത്ത് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാമത്

Jaihind News Bureau
Wednesday, April 22, 2026

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തില്‍ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 243 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്ത് തുടര്‍ന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി ബാറ്റിംഗ് വിസ്മയം തീര്‍ത്തു. വെറും 47 പന്തില്‍ സെഞ്ച്വറി തികച്ച താരം 68 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഫോറും 10 സിക്‌സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. ട്രാവിസ് ഹെഡ് (26 പന്തില്‍ 37), ഇഷാന്‍ കിഷന്‍ (13 പന്തില്‍ 25), ഹെന്റിച്ച് ക്ലാസന്‍ (13 പന്തില്‍ 37*) എന്നിവരുടെ പിന്തുണ കൂടിയായപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 242-ല്‍ എത്തി.
തകര്‍ന്നടിഞ്ഞ് ഡല്‍ഹി നിര

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലേ പാതും നിസങ്കയെ (8) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ നിതീഷ് റാണയും (30 പന്തില്‍ 57) കെ.എല്‍ രാഹുലും (23 പന്തില്‍ 37) ചേര്‍ന്ന് 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷ നല്‍കിയെങ്കിലും രാഹുലിനെ പുറത്താക്കി സാക്കിബ് ഹുസൈന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഡല്‍ഹിക്ക് വിക്കറ്റുകള്‍ നഷ്ടമായി. ഡേവിഡ് മില്ലര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഇഷാന്‍ മലിംഗയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. സമീര്‍ റിസ്വിയും (28 പന്തില്‍ 41) ട്രിസ്റ്റന്‍ സ്റ്റബ്‌സും (16 പന്തില്‍ 27) നടത്തിയ ചെറുത്തുനില്‍പ്പ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ നാലോവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വെറും രണ്ട് ഓവര്‍ എറിഞ്ഞ ഹര്‍ഷ് ദുബെ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.