തൃശ്ശൂര്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ ആലോചന

Jaihind News Bureau
Wednesday, April 22, 2026

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ മുതല്‍ സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധനകള്‍ ആരംഭിക്കും. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയതിനാല്‍, അവശിഷ്ടങ്ങള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

അപകടത്തില്‍ പരിക്കേറ്റ 13 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ മുതല്‍ പുനരാരംഭിക്കും. ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. ഇവ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

നാടിനെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശ്ശൂര്‍ പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ആലോചന. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കുമെന്ന നിലപാടിലാണ് ദേവസ്വങ്ങള്‍.

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി ആചാരപരമായ ചടങ്ങുകള്‍ മാത്രമായി പൂരം നടത്താനാണ് നിലവില്‍ സാധ്യത തെളിയുന്നത്.