തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് വി.ഡി സതീശൻ

Jaihind News Bureau
Tuesday, April 21, 2026

തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനം അതീവ ഞെട്ടിക്കുന്നതും കേരളത്തെയാകെ കണ്ണീരിലാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടത്തിൽ ഇതിനോടകം 13 പേർക്ക് ജീവൻ നഷ്ടമായെന്ന വാർത്ത അതീവ ദുഃഖകരമാണ്. പൂരനഗരിയെയും കേരളത്തെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ ഈ വലിയ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.

അപകടത്തിൽപ്പെട്ടവരെല്ലാം സാധാരണക്കാരായ തൊഴിലാളികളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ദിവസവേതനത്തിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളാണ് സ്ഫോടനത്തിൽ ഇല്ലാതായത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ചതും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റവർക്ക് പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.