മിനിമം വരുമാനം : രാഹുൽ ഗാന്ധിയെ പ്രശംസിച്ച് വി.ടി ബൽറാം

Jaihind Webdesk
Tuesday, January 29, 2019

V.T-Balram

കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ച് വി.ടി. ബൽറാം എംഎൽഎ. പദ്ധതി നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പദ്ധതി നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇതെന്നും ലോക ജനസംഖ്യയുടെ ആറിലൊന്ന് മനുഷ്യർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ബൽറാം വ്യക്തമാക്കി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേരുന്ന തരത്തിൽ ഇന്ത്യയെ പുനഃസംഘടിപ്പിക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനുമുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് മുന്നിൽ നിന്ന് ഏറ്റെടുക്കുന്നത്. 5,000 വർഷം പുറകിലേക്കാണോ 50 വർഷമെങ്കിലും മുന്നിലേക്കാണോ നാം ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ രാജ്യത്തിന് മുൻപിലുള്ള ചോദ്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നവരാഷ്ട്രീയ ആശയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും സമീപനം. രാഷ്ട്രീയത്തിന്റെ മുൻഗണന എന്താവണമെന്ന ഒരു ശരിയായ കാഴ്ചപ്പാട് കൂടിയാണ് ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും കോർപ്പറേറ്റ് ഭീമന്മാരുടെ കൊള്ള ലാഭത്തിന് 130 കോടി ഇന്ത്യക്കാരെ കരുവാക്കുന്ന ഭരണ സംവിധാനത്തെ മാറ്റിത്തീർക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കുമെന്നും ബൽറാം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം…

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാവർക്കും ഒരു അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി (Minimum Income Guarantee Scheme) നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുകയാണ്. നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇത്. ലോക ജനസംഖ്യയുടെ ആറിലൊന്ന് മനുഷ്യർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സമീപകാലത്തെ ഏറ്റവും ശ്രദ്ധേയനായ ചരിത്രകാരൻ യുവാൽ നോഹ ഹരാരിയുടെ പുതിയ പുസ്തകമായ 21 Lessons for 21st Century യിലും അതിനു മുൻപത്തെ Homo Deus ലും സൂചിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്, ലോകത്ത് ഇന്ന് നിലവിലുള്ള തൊഴിലുകളിൽ മഹാഭൂരിപക്ഷവും ഇല്ലാതാകാൻ പോവുകയാണ് എന്നത്. കൃത്രിമബുദ്ധി (Artificial Intelligence) യും റോബോട്ടിക്സും സർവ്വ മേഖലകളിലേയും ഓട്ടോമേഷനുമൊക്കെച്ചേർന്നാണ് തൊഴിലുകൾ ഇല്ലാതാക്കാൻ പോവുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവം മുതൽ മനുഷ്യ ചരിത്രത്തിൽ നാളിത് വരെ ഉണ്ടായ മറ്റ് യന്ത്രവൽക്കരണങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ഇനിയുള്ള അനുഭവം. മുൻപ് യന്ത്രവൽക്കരണം കായികാധ്വാനം ആവശ്യമായ തൊഴിലുകൾ ഇല്ലാതാക്കിയപ്പോൾ പകരമായി മനുഷ്യരുടെ ബുദ്ധിശക്തിയും വ്യക്തിപരമായ ഇടപെടലും ആവശ്യമായ നിരവധി മറ്റ് തൊഴിലവസരങ്ങൾ പുതുതായി ഉയർന്നു വന്നിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇല്ലാതാക്കാൻ പോകുന്നത് ഇത്തരം തൊഴിലുകളേക്കൂടിയാണ്. എത്യോപ്പിയയിൽ 88% വും നേപ്പാളിൽ 80% വും ചൈനയിൽ 77% വും ഇന്ത്യയിൽ 69% വും തൊഴിലുകൾ അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഇല്ലാതാകുമെന്നതാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആര് വിചാരിച്ചാലും ഒരു പരിധിക്കപ്പുറം അത് തടുത്തു നിർത്താനും കഴിയില്ല.

നാളിതുവരെ മനുഷ്യർ മറ്റ് മനുഷ്യരെ ചൂഷണം ചെയ്യുന്നതായിരുന്നു നമ്മുടെ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹിക, ധാർമ്മിക പ്രശ്നം. ഇതുവരെയുണ്ടായിട്ടുള്ള എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ ഈ ചൂഷണം ഇല്ലാതാക്കുന്നതിനേക്കുറിച്ചാണ് സംസാരിച്ചിരുന്നത്. എന്നാൽ 21 ആം നൂറ്റാണ്ടിന്റെ പ്രധാന പ്രശ്നമാവാൻ പോകുന്നത് ഒരുപക്ഷേ എക്സ്പ്ലോയിറ്റേഷനല്ല ഇറലവൻസാണ് എന്ന് ഹരാരി ചൂണ്ടിക്കാട്ടുന്നു. മനുഷ്യർ അപ്രസക്തരാവുന്ന, തൊഴിലെടുപ്പിക്കാനോ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനോ മനുഷ്യരെ ആവശ്യമില്ലാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ!

ഇത്തരം ഒരു സാഹചര്യത്തെ അഭിസംബോധന ചെയ്യേണ്ടതെങ്ങനെ എന്നതാണ് ഇന്ന് ആഗോളതലത്തിൽത്തന്നെ ഗൗരവകരമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ ദിശയിലുള്ള സുപ്രധാനമായ ഒരു നിർദ്ദേശമാണ് എല്ലാ മനുഷ്യർക്കും ഒരു നിശ്ചിത അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി (Universal Basic Income) സർക്കാർ മുൻകൈയ്യിൽ തന്നെ നടപ്പാക്കുക എന്നത്. അത്തരം നവരാഷ്ട്രീയ ആശയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും ഈ സമീപനം. ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയുമോ ഇല്ലയോ എന്നതല്ല, നമ്മുടെ രാഷ്ട്രീയത്തിന്റെ മുൻഗണന എന്താവണമെന്ന ഒരു ശരിയായ കാഴ്ചപ്പാട് കൂടിയാണ് ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. സാങ്കേതിക വിദ്യകളുടെ നേട്ടങ്ങൾ കൊണ്ട് സാമ്പത്തികലാഭം ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾക്ക് മേൽ ഇക്കാര്യത്തിനായി ചില ഉത്തരവാദിത്തങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും. ചുരുക്കം ചില കോർപ്പറേറ്റ് ഭീമന്മാരുടെ കൊള്ള ലാഭത്തിന് 130 കോടി ഇന്ത്യക്കാരെ കരുവാക്കുന്ന ഇന്നത്തെ ഭരണ സംവിധാനത്തെ മാറ്റിത്തീർത്തു കൊണ്ട് നമുക്കത് സാധിക്കാവുന്നതേയുള്ളൂ.

2004 ലെ തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികകൾ പുറത്തിറക്കിയപ്പോൾ അതിൽ കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ മാത്രമാണ് രാജ്യത്തെ ഗ്രാമീണർക്കായി 100 ദിവസം തൊഴിൽ ഉറപ്പു നൽകുന്ന ഒരു പദ്ധതി വാഗ്ദാനം ചെയ്തിരുന്നത്. പലരും അപ്രായോഗികമെന്ന് മുദ്രകുത്തി പരിഹസിക്കുകയായിരുന്നു തുടക്കത്തിൽ. അന്ന് യുപിഎ മുന്നണി നിലവിൽ വന്നിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം യുപിഎ മുന്നണി രൂപീകരിച്ചപ്പോൾ അതിന്റെ പൊതു മിനിമം പരിപാടിയിൽ കോൺഗ്രസിന്റെ പദ്ധതി എന്ന നിലയിൽത്തന്നെയാണ് തൊഴിലുറപ്പ് പദ്ധതി കടന്നുവന്നത്. ആദ്യ വർഷം മുതൽ തന്നെ അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ആ സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന പലരും തൊഴിലുറപ്പ് പദ്ധതിയുടെ രാഷ്ട്രീയ പിതൃത്ത്വം തങ്ങളുടെ അക്കൗണ്ടിലാക്കാൻ പരിശ്രമിക്കുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. ഏതായാലും അവകാശാധിഷ്ഠിത നിയമനിർമ്മാണങ്ങളുടെ ഒരു പരമ്പരക്ക് തന്നെയാണ് യുപിഎ സർക്കാരുകൾ നേതൃത്വം നൽകിയത്. ആദ്യം പിന്തുണച്ചിരുന്ന ചിലർ ഇടക്കുവച്ച് പാലം വലിച്ചിട്ടും ഭക്ഷ്യ സുരക്ഷാ പദ്ധതി, ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി എന്നിവ നടപ്പാക്കിയത് രണ്ടാം യുപിഎ സർക്കാരാണ്.

21 ആം നൂറ്റാണ്ടിന് ചേരുന്ന തരത്തിൽ ഇന്ത്യയെ പുന:സംഘടിപ്പിക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് മുന്നിൽ നിന്ന് ഏറ്റെടുക്കുന്നത്. 5000 വർഷം പുറകിലേക്കാണോ 50 വർഷമെങ്കിലും മുന്നിലേക്കാണോ നാം ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ രാജ്യത്തിന് മുൻപിലുള്ള ചോദ്യം. ഉത്തരം നൽകേണ്ടത് നാമാണ്, ഓരോ ഇന്ത്യക്കാരുമാണ്.