N.K പ്രേമചന്ദ്രനെ വേട്ടയാടാനുള്ള CPM ശ്രമത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കും: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, January 22, 2019

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ ഒറ്റപ്പെടുത്തി സംഘവത്കരിച്ച് വേട്ടയാടാനുള്ള സിപിഎമ്മിന്‍റെ ശ്രമത്തെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി.

സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോ അംഗത്തെ തോല്‍പിച്ച് പാര്‍ലമെന്‍റിലെത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ സംഘപരിവാറിനെതിരെ പാര്‍ലമെന്‍റിലും പുറത്തും നടത്തിയ പോരാട്ടം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തീപാറുന്ന പോരാട്ടം നടത്തിയാണ് പ്രേമചന്ദ്രന്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു വ്യക്തിത്വത്തെ സംഘിയാക്കാനുള്ള സി.പി.എം ശ്രമം കൊല്ലത്തും കേരളത്തിലും വിലപ്പോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കൊല്ലം ബൈപാസിന് വേണ്ടിയുള്ള മൂന്ന് ദശാബ്ദത്തിലധികം നീണ്ട കാത്തിരിപ്പാണ് പ്രേമചന്ദ്രന്‍റെ ഇടപെടല്‍ മൂലം സഫലമായത്. ജനങ്ങള്‍ക്ക് ഇതു ബോധ്യപ്പെട്ടതോടെ സി.പി.എമ്മിന് വിറളി പിടിച്ചിരിക്കുന്നു. അത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് വിഷയമെങ്കില്‍ കൊച്ചി മെട്രോ മൂന്ന് തവണ മാറ്റിവെപ്പിച്ച് ആറുമാസം കാലവിളംബം വരുത്തി പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുറ്റക്കാരനാണ്. മെട്രോയുടെ ഉദ്ഘാടനത്തിന് മോദിയുടേതല്ലാതെ മറ്റൊരു പേരും ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് മുഖ്യമന്ത്രി അന്ന് അവിടെ പ്രസംഗിച്ചത്.

യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഡോ. മന്‍മോഹന്‍ സിംഗ് അനുമതിയും ഫണ്ടും നല്‍കിയ പദ്ധതിയില്‍ മോദിക്ക് ഒരു പങ്കുമില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പാര്‍ലെന്‍റിലേക്ക് കേരളം സംഭാവന ചെയ്ത ഒരു മികച്ച എം.പി എന്ന നിലയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ശ്രദ്ധേയനാണ്. മുത്തലാഖ് ബില്ലില്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം രാജ്യവ്യാപകമായി ശ്രദ്ധിച്ചു. പൊതുസമൂഹത്തിലും മുസ്ലീം സമുദായത്തിലുമൊക്കെ പരക്കെ സ്വീകാര്യനായി. അതുകൊണ്ടാണ് പ്രേമചന്ദ്രനെ സംഘിയാക്കാന്‍ സി.പി.എം വ്യാജപ്രചാരണം നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരെ മോശം പദാവലി പ്രയോഗിച്ചപ്പോള്‍ അതിന് കൊല്ലംകാര്‍ നല്‍കിയ ചുട്ടമറുപടി സി.പി.എം ഓര്‍ക്കുന്നതു നന്നായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.