കോണ്‍സല്‍ ജനറലിന്‍റെ ഗൺമാൻ നിയമനത്തിൽ ഗുരുതര ചട്ടലംഘനം; ജയഘോഷിന് മൂന്ന് തവണ കാലാവധി നീട്ടി നൽകി, ഉത്തരവിറക്കിയത് ഡിജിപി

Jaihind News Bureau
Monday, July 20, 2020

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഗൺമാൻ നിയമനത്തിൽ ഗുരുതര ചട്ടലംഘനം. ജയഘോഷിന് ഗൺമാനായുള്ള കാലാവധി മൂന്ന് തവണ നീട്ടി നൽകി. ഡിജിപിയാണ് എല്ലാ തവണയും ഉത്തരവിറക്കിയത്. കേന്ദ്ര വിദേശകാര്യ പ്രോട്ടോകോള്‍ ലംഘിച്ചാണ്  ഗണ്‍മാന്‍റെ സേവനം നീട്ടി നല്‍കിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ  നിർദേശമില്ലാതെ കോൺസൽ ജനറലിനു സുരക്ഷ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് പ്രോട്ടോക്കോൾ. എന്നാൽ കേന്ദ്ര സഹായം തേടാതെ യുഎഇ കോൺസൽ ഡിജിപിയുമായി നേരിട്ട് ഇടപെടുകയായിരുന്നു. നന്ദാവനം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന ജയഘോഷിനെ 2017 ജൂൺ 27 ന് ആണ് കോൺസൽ ജനറലിന്‍റെ ഗൺമാനായി നിയമിച്ചത്. അടുത്ത വർഷം സേവനം നീട്ടി നൽകി. കഴിഞ്ഞ ഡിസംബർ 18 നു ജയഘോഷിന്റെ സേവനം നീട്ടണമെന്നാവശ്യപ്പെട്ടു കോൺസൽ ജനറൽ വീണ്ടും ഡിജിപിക്കു കത്തെഴുതി. തുടർന്ന് ഒരു വർഷം കൂടി നീട്ടിനല്‍കുകയായിരുന്നു.

അതിനിടെ, ജയഘോഷിനെ എൻഐഎ ചോദ്യം ചെയ്തു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. കോണ്‍സുലേറ്റ് വാഹനത്തില്‍  പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ജയഘോഷ്  മൊഴി നല്‍കി.