267-മത് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന്

Jaihind News Bureau
Saturday, May 3, 2025

ആഗോള കത്തോലിക്കാസഭയുടെ 267-ാമത്തെ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് നടക്കും. തിങ്കളാഴ്ച വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള പാപ്പല്‍ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചത്.

ബുധനാഴ്ച വത്തിക്കാനില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കും. ഇതിനു മുന്നോടിയായി സിസ്‌റ്റൈന്‍ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചു. ചിമ്മിനി സ്ഥാപിച്ചശേഷം വത്തിക്കാന്‍ അഗ്‌നിശമനസേന ചിമ്മിനിയുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 80 വയസ്സ് തികയാത്ത കര്‍ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ യോഗ്യത. ഇത്തവണ അങ്ങനെ 135 പേരുണ്ട്. അതില്‍ 108 പേരെയും നിയമിച്ചത് ഫ്രാന്‍സിസ് പാപ്പയാണ്. 20 പേര്‍, കഴിഞ്ഞ ഡിസംബറിലാണ് നിയമിതരായത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കുറഞ്ഞത് 89 കര്‍ദിനാള്‍മാരുടെ പിന്തുണ ആവശ്യമാണ്‌കോണ്‍ക്ലേവ് ആരംഭിച്ചാല്‍ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ബന്ധമുണ്ടാകില്ല. ഫോണടക്കമുള്ള വാര്‍ത്താവിനിമയോപാധികളും ഉപയോഗിക്കാനാകില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാപ്പാസ്ഥാനാര്‍ഥികളില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെടുംവരെ വോട്ടെടുപ്പ് തുടരും. ഓരോതവണയും വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റ് പേപ്പറുകള്‍ കത്തിച്ചുകളയണമെന്നാണ് ചട്ടം. സിസ്‌റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലിലൂടെ വരുന്ന ബാലറ്റ് പേപ്പര്‍ കത്തിയ പുകയുടെ നിറംനോക്കിയാണ് പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്നത് മനസ്സിലാവുക. വെളുത്ത നിറമാണെങ്കില്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടെന്നും കറുത്തതെങ്കില്‍ അല്ലെന്നുമാണര്‍ഥം. ചമ്മിനിയിലൂടെ പുക പുറത്തേക്ക് വരുന്നത് നിരീക്ഷിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതും പതിവാണ്. കോണ്‍ക്ലേവില്‍ ഇന്ത്യയില്‍നിന്ന് കര്‍ദിനാള്‍മാരായ ഫിലിപ്പ് നേരി ഫെറാവോ, ബസേലിയോസ് ക്ലിമീന്‍സ്, ആന്റണി പൂല, ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ പങ്കെടുക്കും.