സ്‌കൂള്‍ കുട്ടികള്‍ക്ക് പുഴുവരിച്ച റേഷനരി ; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
August 14, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിലെ പഴകി പുഴുവരിച്ച് ജീര്‍ണിച്ച 2000 ചാക്ക് റേഷനരി കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പഴകിയ റേഷനരി വൃത്തിയാക്കി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടെന്നത് ഏറെ ഗൗരവകരമായ കുറ്റകൃത്യമാണ്. സംസ്ഥാനത്തെ മറ്റു സപ്ലൈകോ ഗോഡൗണുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഗോഡൗണുകളിലും ഭക്ഷ്യവകുപ്പ് പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പഴകിയ അരി അലൂമിനിയം ഫോസ്‌ഫൈഡ് അടങ്ങിയ ക്വിക്ക്‌ഫേസ് എന്ന അതിമാരകമായ രാസകീടനാശിനി ഉപയോഗിച്ചാണ് കരാര്‍ തൊഴിലാളികള്‍ വൃത്തിയാക്കിയത്. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച റേഷനരി ഗുണമേന്‍മ പരിശോധനയ്ക്ക് ശേഷമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതെന്ന ഭക്ഷ്യവകുപ്പ് അധികൃതരുടെ വിശദീകരണം ബാലിശമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ഡിപ്പോയില്‍ നിന്നും വിതരണം ചെയ്ത ഒണക്കിറ്റിലും നിലവാരം കുറഞ്ഞ സാധനങ്ങളാണ് ഉണ്ടായിരുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു. വിതരണം ചെയ്ത സാധനങ്ങളുടെ അളവിലും കുറവുണ്ടായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അന്നത്തെ ഭക്ഷ്യ വകുപ്പ് മന്ത്രി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചില്ല. അതേ ഡിപ്പോയില്‍ തന്നെയാണ് അതിഗുരുതരമായ ഈ കുറ്റകൃത്യവും നടന്നിരിക്കുന്നത്. ഈ സാഹചര്യം കൂടി പരിഗണിച്ച് നമ്മുടെ കുട്ടികള്‍ക്ക് വിഷം കലര്‍ന്ന അരി നല്‍കാന്‍ തീരുമാനം എടുത്തവര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10