വനിതാ ബില്ലിന്റെ മറവിൽ മണ്ഡലക്കൊള്ള; മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ സ്റ്റാലിന്റെ കരിങ്കൊടി പ്രതിഷേധം; പോരാട്ടം ശക്തമാക്കി കോൺഗ്രസ്

വനിതാ സംവരണ ബില്ലിനെ മുൻനിർത്തി രാജ്യത്തെ മണ്ഡല പുനക്രമീകരണം നടത്താനുള്ള ബിജെപി സർക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നാളെ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കാനിരിക്കെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പ്രതിപക്ഷ പാർട്ടികൾ നിർണ്ണായക യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ പച്ചയ്ക്ക് കബളിപ്പിക്കുകയാണെന്നും അദ്ദേഹം ഒരു 'നുണയൻ' ആണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആഞ്ഞടിച്ചു. കേന്ദ്രത്തിന്റെ ഈ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ സംസ്ഥാന വ്യാപകമായി കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു കഴിഞ്ഞു.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ കുതന്ത്രം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം വർദ്ധിപ്പിക്കുമെന്ന് ആദ്യം വാഗ്ദാനം നൽകിയിരുന്നെങ്കിലും, ഇപ്പോൾ പുറത്തുവന്ന ബില്ലിൽ അത്തരമൊരു പരാമർശവുമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വാരിക്കൂട്ടാനും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും, അതിന് യാതൊരു ഉറപ്പും നൽകാൻ ബിജെപി തയ്യാറായിട്ടില്ല.
മണ്ഡല പുനർനിർണ്ണയ കമ്മീഷൻ ഫോർമുല നിശ്ചയിക്കുമെന്നും തൽക്കാലം ആകെ സീറ്റുകളുടെ എണ്ണം മാത്രമാണ് നിശ്ചയിച്ചിട്ടുള്ളതെന്നുമാണ് സർക്കാരിന്റെ വിചിത്രമായ ന്യായീകരണം. എന്നാൽ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം കുറയില്ലെന്ന ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ബില്ല് വന്നിരിക്കുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ജനാധിപത്യപരമായ ചർച്ചകൾക്ക് വഴി നൽകാതെ ഏകപക്ഷീയമായി ബില്ല് പാസാക്കാനുള്ള ശ്രമത്തെ പാർലമെന്റിൽ എപ്രകാരം തടയണമെന്ന കാര്യത്തിൽ പ്രതിപക്ഷ യോഗം അന്തിമ തീരുമാനമെടുക്കും. സ്ത്രീകളുടെ അവകാശങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ വൻ ജനകീയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.