'പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം'; പ്രശ്നം തീർക്കാന്‍ കഴിയണമെന്ന് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
December 06, 2022
1 min read
•
Updated: June 04, 2026
തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണെന്നും പുനരധിവാസമാണ് പ്രധാന പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരക്കാരുമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകാത്തത് അതിശയിപ്പിക്കുന്ന കാര്യമാണ്. ജീവൻ കൊടുത്തും യുഡിഎഫ് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം നിൽക്കും. മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്നം തീർക്കാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തിൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തിലിന്ന് ആദിവാസികളെ പോലെയോ അവരേക്കാൾ കൂടുതലോ ദുരിതവും കഷ്ടപ്പാടുകളും നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ. കാറ്റും വെളിച്ചവും കടക്കാത്ത സിമന്‍റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അവരുടെ പുനരധിവാസമാണ് പ്രധാന പ്രശ്‌നം. തീരശോഷണം മൂലം അവരുടെ നിരവധി വീടുകളാണ് ഇല്ലാതായെന്നും അതിനും പരിഹാരം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
"എല്ലാ തീരപ്രദേശത്തും പട്ടിണിയാണ്. ഇപ്പോൾ കാണുന്ന തീരപ്രദേശത്തെ വീടുകൾ മൂന്നുമാസം കഴിയുമ്പോൾ അവിടെയുണ്ടാകില്ല. വീടിരുന്ന സ്ഥലത്ത് കടലാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. ഓഖിക്ക് ശേഷം മത്സ്യബന്ധന ദിനങ്ങളുടെ എണ്ണം 46 ശതമാനം കുറഞ്ഞു. ഇങ്ങനെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. ഈ യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ടുവേണം ഒരു സർക്കാർ ഇതിനെ സമീപിക്കാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരക്കാരെ നേരിടുന്ന ലാഘവത്തോടെയാണോ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തെ നേരിടേണ്ടത്. അവരുടെ തീവ്രത കൂടും. അതേത് പൊതുപ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് അറിയാത്തത്? സ്നേഹിച്ചാൽ ജീവൻ തരുന്നവരാണ് മത്സ്യത്തൊഴിലാളികൾ" - വി.ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം സമരം വർഗീയ സംഘർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലും സർക്കാരിന് അത് തടയാൻ സാധിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രദേശത്ത് പ്രകോപനം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്തത്. വൈദികൻ പ്രസ്താവന പിൻവലിച്ചിട്ടും അത് ആളിക്കത്തിക്കാൻ ശ്രമം നടക്കുന്നു. സഭയുടെ തലവനെതിരായി കേസെടുത്താൽ പ്രതിഷേധം സ്വാഭാവികമല്ലേയെന്നും വി.ഡി സതീശൻ ചോദിച്ചു. ഏറ്റവും പ്രധാന പ്രശ്നം പുനരധിവാസമാണെന്നും സിമന്‍റ് ഗോഡൗണിൽ നിന്ന് അവരെ മാറ്റി താമസിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10