ഇത് തങ്കപ്പെട്ട ചരിത്രം; സ്വർണ്ണവില ഒരു ലക്ഷം പിന്നിട്ടു

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണ്ണവില പവന് ഒരു ലക്ഷം രൂപയെന്ന റെക്കോർഡ് ഭേദിച്ചു. ഇന്ന് മാത്രം പവന് 1,760 രൂപ വർദ്ധിച്ചതോടെ വിപണി വില 1,01,600 രൂപയിലെത്തി. ഈ വർഷം ജനുവരിയിൽ വെറും 57,000 രൂപയായിരുന്ന വിലയാണ് വെറും 12 മാസത്തിനുള്ളിൽ ഒരു ലക്ഷം കടന്നിരിക്കുന്നത്. ഗ്രാമിന് 220 രൂപ വർദ്ധിച്ച് 12,700 രൂപയായും ഉയർന്നു. സ്വർണ്ണത്തിന്റെ ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയും വലിയൊരു മുന്നേറ്റം ഉണ്ടായിട്ടില്ല എന്നത് വിപണിയെ അമ്പരപ്പിക്കുകയാണ്.
വിപണി വില ഒരു ലക്ഷം കടന്നതോടെ, ആഭരണമായി സ്വർണ്ണം വാങ്ങുന്നവർക്ക് പണച്ചെലവ് അതിഭീമമാകും. 3 ശതമാനം ജിഎസ്ടി, ശരാശരി 10 ശതമാനം പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണ്ണം വാങ്ങാൻ കുറഞ്ഞത് 1,15,168 രൂപയെങ്കിലും ഉപഭോക്താവ് നൽകേണ്ടി വരും. പണിക്കൂലി 35 ശതമാനം വരെ ഈടാക്കുന്ന ആഭരണങ്ങൾക്കാണെങ്കിൽ വില ഇതിലും ഗണ്യമായി വർദ്ധിക്കും. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങുന്ന സാധാരണക്കാർക്ക് ഈ വിലക്കയറ്റം വലിയൊരു പ്രഹരമാണ്.
രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധഭീഷണികളും സാമ്പത്തിക അസ്ഥിരതയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നു. കൂടാതെ, യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഇനിയും കുറയ്ക്കുമെന്ന സൂചനകളും സ്വർണ്ണവില കുതിച്ചുയരാൻ കാരണമായി. വരും ദിവസങ്ങളിലും വില വർദ്ധിക്കാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.