എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് തട്ടിപ്പ്: ഏഴ് യൂണിയനുകളിൽ അഴിമതി സ്ഥിരീകരിച്ച് വിജിലൻസ്; റിപ്പോർട്ട് ഹൈക്കോടതിയിൽ
കൊച്ചി: എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പുൽപ്പള്ളി, മാനന്തവാടി, റാന്നി, കുന്നത്തുനാട്, കണയന്നൂർ, ചിറ്റൂർ, തളിപ്പറമ്പ് എന്നീ യൂണിയനുകളിൽ വിജിലൻസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി യോഗം വായ്പയായി വാങ്ങിയ തുക യൂണിയനുകൾ വഴി വിതരണം ചെയ്തതിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ഗുണഭോക്താക്കളായ അംഗങ്ങളിൽ നിന്ന് അമിത പലിശ ഈടാക്കുകയും, ലഭിച്ച തുക മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ ഏഴ് താലൂക്ക് യൂണിയനുകളുടെ അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ പുൽപ്പള്ളി, റാന്നി യൂണിയനുകളിലെ കേസുകളിൽ കുറ്റപത്രം പൂർത്തിയായി. പുൽപ്പള്ളി യൂണിയനിലെ കേസിൽ അഴിമതി നിരോധന നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിനായി സർക്കാരിന്റെ വിചാരണ അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ്. മറ്റ് യൂണിയനുകളിലെ കുറ്റപത്രങ്ങൾ തയ്യാറായി വരികയാണെന്ന് വിജിലൻസ് എസ്.പി എസ്. ശശിധരൻ അറിയിച്ചു. അതേസമയം, 124 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് നിലവിൽ നടപടിയായതെന്നും മറ്റ് കേസുകളുടെ അന്വേഷണം വേഗത്തിലാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് നാളെ ഹൈക്കോടതി വിശദമായി പരിശോധിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.