Logo
Tue, Jun 23, 2026 • 04:31 AM
LIVE TV
Watch

No business videos available

No Middle East videos available

ആര്‍.ടി.ഐക്ക് 20 വയസ്: മോദി സര്‍ക്കാര്‍ നിയമത്തെ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്‌


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 12, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ആര്‍.ടി.ഐക്ക് 20 വയസ്: മോദി സര്‍ക്കാര്‍ നിയമത്തെ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്‌
തിരുവനന്തപുരം: യുപിഎ സര്‍ക്കാര്‍ 2005-ല്‍ പാസാക്കിയ വിപ്ലവകരമായ വിവരാവകാശ നിയമത്തിന്റെ (ആര്‍.ടി.ഐ.) 20ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, മോദി സര്‍ക്കാര്‍ ഭേദഗതികളിലൂടെയും നടപടികളിലൂടെയും നിയമത്തെ അട്ടിമറിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2019-ലെ ഭേദഗതിയിലൂടെ വിവരാവകാശ കമ്മീഷണര്‍മാര്‍ക്ക് ഉണ്ടായിരുന്ന 5 വര്‍ഷത്തെ സ്ഥിരകാലാവധിയും ഉറപ്പുള്ള സേവനനിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ കയ്യടക്കിയത് ഭരണകൂട ഇടപെടലിന് വഴിവച്ചു. 2023-ലെ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം ('വ്യക്തിഗത വിവരങ്ങള്‍' എന്നതിന്റെ പരിധി വ്യാപിപ്പിച്ചത്) പൊതുതാല്‍പര്യമുള്ള വിവരങ്ങള്‍ പോലും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന വ്യവസ്ഥ കൊണ്ടുവന്ന് നിയമത്തിന്റെ അന്തസ്സത്ത തകര്‍ത്തു. വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍, പൊതുഫണ്ടുകളുടെ ദുര്‍വിനിയോഗം തുടങ്ങിയ വിവരങ്ങള്‍ പോലും 'വ്യക്തിഗത വിവരം' എന്ന പേരില്‍ മൂടിവയ്ക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ നികത്താത്തത് കാരണം കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ 11 അംഗങ്ങള്‍ക്ക് പകരം രണ്ട് പേര്‍ മാത്രമേയുള്ളൂ. 2025 സെപ്റ്റംബറിന് ശേഷം ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനം പോലും ഒഴിഞ്ഞുകിടക്കുകയാണ്. പല സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. 2024 ജൂണ്‍ വരെ, 29 കമ്മീഷനുകളില്‍ ഏകദേശം 4,05,000 അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ഏകദേശം 23,000 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ച കോടികളുടെ വിവരങ്ങള്‍, കോവിഡ് കാലത്തെ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണം, പിഎം കെയേഴ്‌സ് ഫണ്ടിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നിഷേധിച്ചു. ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമാണ് സംഭാവന വിവരങ്ങള്‍ പുറത്തുവന്നതെന്നും ഇരുവരും ഓര്‍മ്മിപ്പിച്ചു. വിവരാവകാശ പ്രവര്‍ത്തകരെ കൊന്നും കൊലവിളിച്ചും നിയമത്തെ വരുതിയിലാക്കുകയാണ്. അനധികൃത ഖനനം തുറന്നുകാട്ടിയ ഷെഹ്ല മസൂദിനെ സ്വന്തം വീടിന് പുറത്ത് വെടിവച്ചു കൊന്നതും, ഭൂമി തട്ടിപ്പുകള്‍ തുറന്നുകാട്ടിയ സതീഷ് ഷെട്ടിയെ ഭൂമാഫിയ കൊലപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍, നിര്‍ഭയമായി നിയമം ഉപയോഗിക്കാനുള്ള പൗരന്മാരുടെ താല്‍പ്പര്യത്തെ പിന്നോട്ടടിച്ചെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച് ഇരുസഭകളും പാസാക്കിയ വിസില്‍ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷന്‍ നിയമം 2014-ന് ശേഷം മോദി സര്‍ക്കാരിന്റെ കീഴില്‍ നടപ്പിലാക്കാത്തത് നിയമത്തെ ദുര്‍ബലപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളത്തിലും വിവരാവകാശനിയമത്തെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികളും ഉണ്ടായി. കസ്റ്റഡി മരണങ്ങള്‍ പോലെ പോലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നത് 'വ്യക്തിഗത നിയമം' എന്ന പരിച ഉപയോഗിച്ചാണെന്നും പി.സി. വിഷ്ണുനാഥ് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കീഴില്‍ 2005 ഒക്ടോബര്‍ 12-നാണ് വിവരാവകാശ നിയമം നിലവില്‍ വന്നത്. ഇത് സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ശക്തമായ ആയുധമായി മാറിയെന്നും എന്നാല്‍ 2014 മുതല്‍ നിയമത്തിന്റെ ആത്മാവ് തുടര്‍ച്ചയായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യങ്ങള്‍: 1. 2019-ലെ ഭേദഗതികള്‍ റദ്ദാക്കി വിവരാവകാശ കമ്മീഷനുകളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക. 2. ഡിപിഡിപി നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുക. 3. സുതാര്യവും സമയബന്ധിതവുമായ പ്രക്രിയയിലൂടെ കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ ഒഴിവുകള്‍ ഉടനടി നികത്തുക. 4. വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കി ആര്‍ടിഐ ഉപയോക്താക്കള്‍ക്കും വിസില്‍ ബ്ലോവര്‍മാര്‍ക്കും സംരക്ഷണം നല്‍കുക. ആര്‍ടിഐ വെറുമൊരു നിയമമല്ല, മറിച്ച് ഇന്ത്യയിലെ പൗരന്മാരുടെ ഭരണഘടനാപരവും സാമൂഹികവുമായ ശാക്തീകരണത്തിനുള്ള മാര്‍ഗമാണെന്നും ദീപാദാസ് മുന്‍ഷിയും പി.സി. വിഷ്ണുനാഥും ചൂണ്ടിക്കാട്ടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10