പെഗാസസില്‍ കേന്ദ്ര സർക്കാരിന് തിരിച്ചടി; സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധസമിതി അന്വേഷിക്കും
Jaihind TV News Report
Jaihind TV Web Desk
October 27, 2021
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുക. പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.
ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളേയും മാധ്യമപ്രവർത്തകരേയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിലാണ് വിദഗ്ധസമിതി അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആർവി രവീന്ദ്രൻ മേൽനോട്ടം വഹിക്കും. സാങ്കേതിക വിദഗ്ധരും സമിതിയില്‍ അംഗമായിരിക്കും. മുന്‍ റോ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്‌റോയ്, നാഷണൽ ഫൊറൻസിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നവീൻ കുമാർ ചൗധരി കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡി. പ്രഭാകരൻ, ബോംബെ ഐഐടിയിലെ ഡോ. അശ്വിൻ അനിൽ ഗുമസ്തേ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
പെഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളാവും വിദഗ്ദ്ധ സമിതി അന്വേഷിക്കുക. കേന്ദ്രസർക്കാർ സമിതിയുമായി സഹകരിക്കണമെന്നും സുപ്രീം കോടതി വിധിയിലുണ്ട്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിൽ കേന്ദ്രസർക്കാരിനെതിരെ കോടതി വിമർശനമുന്നയിച്ചു. സുരക്ഷയുടെ പേരും പറഞ്ഞ് എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കോടതിക്ക് കേന്ദ്രത്തിൽ നിന്നും ലഭിച്ചതെന്നും സുപ്രീം കോടതി വിമർശിച്ചു. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കാം എന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
'ഈ കേസിൽ ചില ഹർജിക്കാർ പെഗാസസിന്‍റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളർച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല എല്ലാ വ്യക്തികൾക്കും സ്വകാര്യത അനിവാര്യമാണ്. ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കണോ എന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണം. വിവാദത്തിന്റെ അടിവേരുകൾ കണ്ടെത്താൻ ഇവിടെ കോടതി നിർബന്ധിതമാകുന്നു. മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങൾ ഭരണഘടന പരിശോധനക്ക് വിധേയമാകണം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ദേശസുരക്ഷയുടെ പേരിൽ സർക്കാരിന് എന്തും ചെയ്യാൻ പറ്റില്ല. പെഗാസസ് വിവാദത്തിൽ വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം' - കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിംഗി ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി.
സമിതിയുടെ അന്വേഷണപരിധിയില്‍ വരുന്ന കാര്യങ്ങള്‍:
-
പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ ?
-
ആരുടെയൊക്കെ ഫോണുകൾ ചോർത്തി?
-
2019 ൽ വാട്ട്സ് ആപ്പ് വിവരങ്ങൾ സംബന്ധിച്ച ചോർത്തൽ ആരോപണം ഉയർന്നപ്പോൾ കേന്ദ്രം സ്വീകരിച്ച നടപടി എന്തൊക്കെയാണ്?
-
കേന്ദ്ര-സംസ്ഥാന സർക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജൻസികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ
-
പെഗാസസ് ഉപയോഗിച്ചിട്ടുണ്ടങ്കിൽ ഏത് നിയമത്തിന്‍റെയും മാർഗരേഖയുടെയും അനുസരിച്ചാണ്
-
ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കിൽ അത് നിയമവിധേയമാണോ?
-
ഇതിന് പുറമെ പ്രസക്തം എന്ന് തോന്നുന്ന ഏത് കാര്യവും സമിതിക്ക് പരിശോധിക്കാം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10