വനിതാ സംവരണത്തിന്റെ മറവിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഗൂഢനീക്കം; വിവാദ ബിൽ പിൻവലിക്കണമെന്ന് കെ.സി. വേണുഗോപാൽ
Jaihind TV News Report
Jaihind TV Web Desk
April 16, 2026
1 min read
•
Updated: June 04, 2026
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ മറവിൽ രാജ്യത്ത് മണ്ഡല പുനർനിർണ്ണയം (ഡിലിമിറ്റേഷൻ) അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്സഭയിൽ ആരോപിച്ചു. ഭരണഘടനാ ഭേദഗതി ബിൽ നിലവിലെ രൂപത്തിൽ പിൻവലിക്കണമെന്നും ഈ വിഷയത്തിൽ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിച്ച് സമവായം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനായി സംസ്ഥാനങ്ങളുടെ പദവി ഇടിച്ചുതാഴ്ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഭരണപക്ഷത്തെ ഓർമ്മിപ്പിച്ചു.
സ്ത്രീകളോട് സർക്കാരിന് യഥാർത്ഥത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2024-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ തന്നെ സംവരണം നടപ്പിലാക്കാമായിരുന്നുവെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള പാർലമെന്റ് അംഗബലത്തിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പിലാക്കാൻ പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഇതിനായി സർക്കാരിന് 'ബ്ലാങ്ക് ചെക്ക്' നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലുടനീളം 'ഡിലിമിറ്റേഷൻ' എന്ന വാക്ക് പറയാൻ പോലും തയ്യാറാകാത്തത് ഈ നീക്കത്തിന് പിന്നിലെ ദുരൂഹതയാണ് വെളിപ്പെടുത്തുന്നത്. അസമിലും ജമ്മു കശ്മീരിലും ചെയ്തതുപോലെ മണ്ഡല പുനർനിർണ്ണയ കമ്മീഷനെ ദുരുപയോഗം ചെയ്ത് 2029-ലെ തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമാണ് സർക്കാർ മെനയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും തിരഞ്ഞെടുപ്പ് ആവേശം നടക്കുമ്പോൾ, ആ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ജനപ്രതിനിധികളെയും ഇരുട്ടിൽ നിർത്തിക്കൊണ്ട് ഇത്തരമൊരു നിയമനിർമ്മാണം നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തിന് ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സ്പീക്കറെയും നൽകിയ പാരമ്പര്യം കോൺഗ്രസിന്റേതാണ്. അമേരിക്കയ്ക്ക് മുന്നിൽ ഒരിക്കലും തലകുനിക്കാത്ത ഇന്ദിരാ ഗാന്ധിയെപ്പോലെയുള്ള കരുത്തുറ്റ നേതാക്കളെ രാജ്യത്തിന് സമ്മാനിച്ച കോൺഗ്രസ്, തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഉറപ്പാക്കി വിപ്ലവം സൃഷ്ടിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ പുലർത്തുന്ന അവ്യക്തത നീക്കണമെന്നും ഏകപക്ഷീയമായ തീരുമാനങ്ങളിൽ നിന്ന് പിന്മാറി ജനാധിപത്യ മര്യാദകൾ പാലിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10