ആറളം ഫാം വന്യജീവി പ്രശ്നം: യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരവുമായി വനംവകുപ്പ്; ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്കും ആനശല്യത്തിനും ശാശ്വത പരിഹാരം കാണുന്നതിനായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ അടിയന്തിര ഉന്നതതല യോഗം ചേർന്നു. ഫാമിലെ വന്യമൃഗശല്യം ജനജീവിതം ദുസ്സഹമാക്കുന്ന പശ്ചാത്തലത്തിൽ വിവിധ വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് യോഗം വിളിച്ചുചേർത്തത്. വൈദ്യുത മന്ത്രി അഡ്വ. സണ്ണി ജോസഫ്, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, പട്ടികജാതി/പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും കണ്ണൂർ ജില്ലാ കളക്ടറും യോഗത്തിൽ പങ്കെടുത്തു.
ആറളത്തെ നിലവിലെ സങ്കീർണ്ണമായ സാഹചര്യം വിലയിരുത്തിയ മന്ത്രിമാർ പ്രവർത്തനവേഗം ത്വരിതപ്പെടുത്താൻ അടിയന്തിര ഇടപെടലുകൾക്ക് നിർദ്ദേശം നൽകി. പദ്ധതികൾ വേഗത്തിലാക്കാൻ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി നിൽക്കുമെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് വ്യക്തമാക്കി. പ്രദേശത്തെ വീട്ടമ്മമാരിൽ നിന്ന് തനിക്ക് നേരിട്ട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ ഉടൻ തന്നെ ആറളം ഫാം സന്ദർശിക്കുമെന്നും മന്ത്രി കെ.എ. തുളസി അറിയിച്ചു.
കൃത്യമായ സമയപരിധിക്കുള്ളിൽ ആറളത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കർശന നിർദേശം നൽകി. സോളാർ ഫെൻസിംഗിന്റെ അറ്റകുറ്റപ്പണികൾ നടത്തി വോൾട്ടേജ് പ്രതിസന്ധി പരിഹരിക്കുമെന്നും, ഏറ്റവും ക്രിട്ടിക്കൽ ആയ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളെ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ഇരുളത്ത് വിജയകരമായി നടപ്പാക്കിയ 'ത്രീ ടയർ സിസ്റ്റം' ആറളത്തും പരീക്ഷിക്കും. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കണ്ണൂർ ജില്ലാ കളക്ടർ ആഴ്ചതോറും പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
ആനമതിൽ നിർമാണം: ഫാമിലെ ആനമതിലിന്റെ നിർമാണം അടിയന്തിര പ്രാധാന്യത്തോടെ വേഗത്തിൽ പൂർത്തീകരിക്കും.
അടിക്കാട് വെട്ടിത്തെളിക്കൽ: വന്യമൃഗങ്ങൾ ഒളിച്ചിരിക്കുന്നത് തടയാൻ കാടുകയറിക്കിടക്കുന്ന ഭാഗങ്ങളിലെ അടിക്കാടുകൾ അടിയന്തിരമായി വെട്ടിമാറ്റും.
സോളാർ ഫെൻസിങ്: പ്രതിസന്ധികൾ പരിഹരിച്ച് സോളാർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും.
പ്രതിരോധം ശക്തമാക്കും: കാട്ടിലേക്ക് തിരികെ കയറ്റിവിട്ട ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് വരാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.