ലോകം യുദ്ധമുഖത്ത്, വിട്ടുവീഴ്ചയിലൂടെ സമാധാനം പുലരണം: പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി

Jaihind News Bureau
Friday, March 20, 2026

തിരുവനന്തപുരം: ലോകം നേരിടുന്ന യുദ്ധഭീതിയിലും വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ രാഷ്ട്രീയത്തിലും ആശങ്ക രേഖപ്പെടുത്തി പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി. തിരുവനന്തപുരം പാളയം ജുമാ മസ്ജിദില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇറാന്‍ ആക്രമണവും എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകളും ഉള്‍പ്പെടെ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന വിവിധ വിഷയങ്ങളില്‍ അദ്ദേഹം ശക്തമായ നിലപാടുകള്‍ അറിയിച്ചു.

ലോകം ഇന്ന് ഒരു യുദ്ധമുഖത്താണെന്ന് ഇമാം ഓര്‍മ്മിപ്പിച്ചു. ഇറാനെതിരായ ആക്രമണങ്ങള്‍ ആഗോള സമാധാനത്തെ തകര്‍ത്തിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികള്‍ പോലും ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു. ലോകത്ത് നിലയ്ക്കാത്ത വെടിയൊച്ചകള്‍ ഉയരുന്നത് മാനവികതയ്ക്ക് ഭീഷണിയാണ്. കക്ഷികള്‍ തമ്മില്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്തിട്ടാണെങ്കിലും ഒരു ശാശ്വത സമാധാന കരാറിലെത്തണം. പൂര്‍ണ്ണമായ യുദ്ധവിരാമമാണ് ലോകം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും ഇസ്ലാമോഫോബിയയും മുസ്ലിം വിരുദ്ധതയും ശക്തിപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്. തിന്മയെ നന്മ കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും നന്മയും തിന്മയും ഒരിക്കലും തുല്യമാവില്ലെന്നും ഇമാം ഓര്‍മ്മിപ്പിച്ചു. എപ്സ്റ്റീന്‍ ഫയലുകളിലൂടെ ലോകത്തെ പ്രമുഖരുടെ രഹസ്യ ജീവിതവും ക്രൂരകൃത്യങ്ങളും പുറത്തുവന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആഗോളതലത്തില്‍ യുദ്ധം വ്യാപാരത്തെയും ചരക്ക് നീക്കത്തെയും ബാധിച്ചിരിക്കുന്നു. പാചകവാതക ലഭ്യതക്കുറവും വിലക്കയറ്റവും ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ബന്ധുക്കളെ ഓര്‍ത്ത് കുടുംബങ്ങള്‍ ആശങ്കയിലാണെന്നും ലോകസമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.