മ്യാന്‍മറില്‍ ബോട്ടുകള്‍ മുങ്ങി 500 ലേറെ മരണം; വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ
മ്യാൻമർ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു. അപകടത്തില്‍ 500-ലധികം പേര്‍ മരിച്ചതായി ഗുരുതര ആശങ്ക. സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമുദ്രദുരന്തങ്ങളിലൊന്നായാണ് ഐക്യരാഷ്ട്രസഭ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യാത്രക്കാരുടെ കൃത്യമായ എണ്ണം ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മരണസംഖ്യ 500 കടന്നേക്കാമെന്ന ഭയപ്പെടുത്തുന്ന സൂചനകളാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. സംഭവത്തില്‍ UNHCR-ഉം ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും 'ഗുരുതരമായ ആശങ്ക' രേഖപ്പെടുത്തിയിട്ടുണ്ട്.
മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുമായി പുറപ്പെട്ട ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ജൂണ്‍ അവസാനത്തോടെയാണ് ഇവര്‍ യാത്ര ആരംഭിച്ചതെന്നാണ് വിവരം. ഇതില്‍ ഏകദേശം 250 പേരുമായി പോയ ആദ്യത്തെ ബോട്ടുമായുള്ള ബന്ധം യാത്ര ആരംഭിച്ച ഉടന്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. പിന്നീട്, 280-ഓളം യാത്രക്കാരുമായി പോയ മറ്റൊരു ബോട്ട് ജൂലൈ 8-ന് അയ്യര്‍വാഡി തീരത്തിന് സമീപം മറിഞ്ഞതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കനത്ത മണ്‍സൂണ്‍ മഴയും മോശം കാലാവസ്ഥയുമാണ് ദുരന്തത്തിന് പ്രധാന കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. പ്രദേശത്തെ വെള്ളപ്പൊക്കവും അതിശക്തമായ തിരമാലകളും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
മ്യാന്‍മറിലെ പീഡനങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും കൊടിയ ദാരിദ്ര്യവും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് രോഹിങ്ക്യകളാണ് വര്‍ഷങ്ങളായി ജീവന്‍ പണയം വെച്ചുള്ള ഇത്തരം സമുദ്രയാത്രകള്‍ നടത്തുന്നത്. നിലവില്‍ 12 ലക്ഷത്തിലധികം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. മ്യാന്‍മറില്‍ തന്നെ തുടരുന്നവര്‍ക്കാകട്ടെ യാത്രാസ്വാതന്ത്ര്യമോ അടിസ്ഥാന അവകാശങ്ങളോ പൂര്‍ണ്ണമായി ലഭിക്കുന്നുമില്ല.
കഴിഞ്ഞ വര്‍ഷം മാത്രം 6,500-ലധികം രോഹിങ്ക്യകള്‍ സമുദ്രമാര്‍ഗം പലായനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ 900-ഓളം പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തു. ലോകത്ത് അഭയാര്‍ത്ഥികളുടെ ഏറ്റവും അപകടകരമായ കടല്‍പാതയായി ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടല്‍-ആന്‍ഡമാന്‍ കടല്‍ റൂട്ടാണ് കണക്കാക്കപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.